കാലങ്ങൾ എത്രനാൾ കാത്തുനിന്നു ഞാൻ
കാലപ്പഴക്കത്തിൻ കാതലുമായ്.
എൻ പ്രാണസഖിയേ എങ്ങുപൊയിന്നു നീ
എൻ പ്രാണൻ അറ്റങ്ങു പോകയായി.
ഓർക്കുന്നു ഞാൻ നിന്നെയെൻ തളിർ മേനിയിൽ
തഴുകിയൊഴുകുമാ ബാലൃസ്മരണകൾ.
പെയ്തുതോരാതെ പെരുമഴയായ് വന്നു എൻ
ഇലകളിൽ മീട്ടുമാ മധുര സംഗീതവും .
നീയങ്ങു പോകുമ്പോളെൻ തോളിലേറി
നിന്നെ വിളിക്കുന്ന വേഴാമ്പലും .
നീരുറവയായ് നിയെൻ പാദമാകെ
തഴുകിയൊഴുകി നദിയായൊഴുകി നീ.
ആ കാലമത്രയും മാഞ്ഞുപോയിന്നു നിൻ
സ്മരണകൾ മാത്രം ബാക്കിയായി .
പൃഥിതൻ മാറിൽ പിറവിപൂണ്ടൊരു
മർത്യകുലത്തിൽ ചേതിതൻ കാരണം.
ജീവസമൂഹം പലതുണ്ട് പൃഥിയിൽ
തൻകുലം മുടിപ്പതു മർത്യജന്മം .
സ്വാർത്ഥമോഹത്താൽ പെയ്യുമീകർമ്മങ്ങൾ
തകർത്തിട്ടും തൻ കുലത്തെയെന്നോർത്തു കൊൾക .
ഒരു മഴക്കാടായ് തങ്ങിനിന്നെന്നുടെ
സോദരർ വെറും മഴു തിന്ന കുറ്റികൾ .
എന്നിലകളെല്ലാം തളർന്നുപോയ്
നിൻ വേർപാടുതൻ കാരണത്താൽ.
എൻ പാദനൂലിഴകളാൽ തേടി നടന്നു ഞാൻ
പൃഥിതൻ ആഴങ്ങളിൽ .
ഒരുതുള്ളി നീരുറവയില്ലിവിടയെങ്ങും
മണ്ണായ്മാറുന്നു എൻ പാദനൂലിഴകൾ.
കാലാവർഷകാലത്തൊരു ചെറുമഴ ചാറിയാൽ
മണ്ണിലിറങ്ങാത്ത കാലമത്രെ .
മാലിന്യക്കൂനകളെങ്ങും നിറയുന്നു
നികൃഷ്ട ജന്മത്തിൻ ചേതികൾ തൻഫലം .
ചിന്തിക്കുവാൻ ശേഷിയില്ലങ്കിലും
വാസസ്ഥലത്തിൻ മഹിമയൊന്നു വേറെ തന്നെ…
ദാഹനീരിനായ് പടയൊരുക്കം പടി-
വാതിൽക്കൽ എത്തിയെന്നോർത്തീടുവിൻ.
മാറണം മാനുഷാ ഇനിയെങ്കിലും
പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുവിൻ..
അരുൺ കുളത്തുമൺ
ഹസ്സാവി യൂണിറ്റ്