ഓർമ്മ ചെപ്പ്
നമ്മുടെ കൊച്ചുന്നാളിലെ സംശയങ്ങളെല്ലാം , നാം വളരുമ്പോൾ അറിവിന്റെ വാതായനത്തിൽ അപ്രത്യക്ഷമാകാറാണ് പതിവ്. എന്നാൽ ചിലതൊക്കെ നമ്മളേക്കാൾ വേഗത്തിൽ വളരും ; വളരുക മാത്രമല്ല അവ ഉത്തരം കിട്ടാതെ അലയുകയും , അശാന്തിയുടെ വിത്ത് വിതയ്ക്കുകയും ചെയ്യും മനസ്സിൽ ..
അന്നാ കല്ല്യാണത്തിന് പോകുമ്പോൾ എനിക്ക് പന്ത്രണ്ട് വയസ്സ് പ്രായം കണ്ടേക്കും ; വണ്ടിയിൽ ഒത്തിരി ദൂരം യാത്ര ചെയ്ത് ഒരു കല്ല്യാണം കൂടുക ഏതൊരു കുട്ടിയേയും പോലെ ഞാനും ഒത്തിരി സന്തോഷിച്ചു . വണ്ടി ആറിന് ഇക്കര വരെ മാത്രമേ പോവുകയുണ്ടായിരുന്നുള്ളൂ ; അക്കരയ്ക്ക് വള്ളത്തിൽ പോകണമായിരുന്നൂ . പലരും വളരെയധികം പേടിയോടെയാണ് ആ ദൗത്യം ഏറ്റെടുത്തത് . ഭയം മൂലം വണ്ടിയിൽ തന്നെ ഇരുന്നവരും ഉണ്ട് . വളളത്തിൽ കയറുക എനിക്കത്ര പേടിയുള്ള കാര്യം ആയിരുന്നില്ല . അർത്തുങ്കലെ അപ്പച്ചിയുടെ സ്വന്തത്തിൽ ഒരു പയ്യനുണ്ടായിരുന്നു , അർജുനൻ ഏതാണ്ട് എന്റെ പ്രായം ; അർത്തുങ്കലേയ്ക്ക് പാലും കൊണ്ട് പോകുമ്പോൾ ഇടയ്ക്കൊക്കെ കുറച്ചുദൂരം അവന്റെ കൂടെ വള്ളത്തിൽ ചാലിലൂടെ യാത്ര ചെയ്യാറുണ്ടായിരുന്നൂ ഞാൻ . വണ്ടിയിലുള്ള യാത്ര മാത്രം പ്രതീക്ഷിച്ചിറങ്ങിയ എനിക്ക് വള്ളത്തിലെ യാത്ര ഇരട്ടി മധുരം പോലെയാണ് തോന്നിയത് ...........
ക്യത്യമുഹൂർത്തത്തിൽ തന്നെ ചേട്ടൻ താലി ചരടാൽ " സരള " ചേച്ചിയെ തന്റെ സ്വന്തമാക്കി . ചെറുക്കനും കൂട്ടരും എന്ന അഹങ്കാരത്തോടെയും , അവകാശത്തോ ടെയും കൂടി ആദ്യത്തെ ഒന്ന് രണ്ട് പന്തിയിൽ തന്നെ ഞങ്ങളെല്ലാവരും സദ്യയും കഴിച്ച് ഒരാളുടെ അംഗബലവും കൂട്ടി യാത്ര തിരിച്ചൂ ...........
രണ്ട് വള്ളങ്ങളാണ് ഉണ്ടായിരുന്നത് ; ചെക്കനും , പെണ്ണും കയറിയ വള്ളത്തിലാണ് ഞാനും കയറിയത് . ആറ് നിറയെ ആഫ്രിക്കൻ പായൽ ഉണ്ടായിരുന്നു . അധികം ഒഴുക്കൊന്നുമുള്ള ആറൊന്നുമായിരുന്നില്ല . പക്ഷേ മറുകരയ്ക്ക് എത്തുന്നതിന് ഏകദേശം അൻപത് വാര അകലെ എത്തിയപ്പോൾ യാതൊരു കാരണവും കൂടാതെ വള്ളം വല്ലാതെ ഉലയുകയും , അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന ആ വള്ളക്കാരൻ മൂത്തച്ഛൻ അതി സാഹസികമായി വെള്ളത്തിൽ ചാടി അത്ഭുതകരമായി വള്ളം മറിയാതെ ഞങ്ങളെ കരയ്ക്കെത്തിക്കുകയായിരുന്നു . ശരിക്കും വല്ലാതെ പേടിച്ചു നിലവിളിച്ചു പോയീ എല്ലാവരും . കരയ്ക്ക് കയറി വള്ളക്കാരൻ മൂത്തച്ഛൻ വിറയാർന്ന കൈകളാൽ ഒരു ബീഡിക്കു തീ കൊളുത്തി കൊണ്ടു പറഞ്ഞൂ "ഇതെന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം" എന്ന് . ഇതു പറയുമ്പോളും ആ കണ്ണുകളിലെ ഭീതി മാറിയിട്ടില്ലായിരുന്നൂ . അവിടെയുള്ള ആർക്കും വള്ളം മറിയുവാൻ പോയതിന്റെ കാര്യം മനസ്സിലായിട്ടുണ്ടായിരുന്നില്ല . ഈ ഒരു സംഭവവും , അതിനെ കുറിച്ചുള്ള കുറേയധികം കഥകളുമായിട്ടായിരുന്നൂ ഞങ്ങളുടെ മടക്ക യാത്ര ...........
മൂത്തമ്മ നൽകിയ , തിരിയിട്ട് തെളിയിച്ച നിലവിളക്കും വാങ്ങി വലതുകാൽ വച്ച് "ചേച്ചി'' വീട്ടിലേയ്ക്ക് കയറിയതോടെ വീട്ടുകാരും , അടുത്ത ബന്ധുക്കളും , അയൽപക്കകാരും അല്ലാത്ത എല്ലാവരും തന്നെ പിരിഞ്ഞു പോയി . പക്ഷേ എല്ലാവരിലും ഉത്തരം കിട്ടാത്ത ആ ചോദ്യവും നിറം പിടിച്ച കുറേ കഥകളും കൂട്ടിന്നുണ്ടായിരുന്നൂ ...........
വൈകുന്നേരം അഞ്ചര മണി ആയി കാണും ; ചേച്ചി നിലത്ത് കിടപ്പുണ്ട് ആൾക്കാരെല്ലാം ചുറ്റിനും കൂടി നിൽക്കുന്നൂ . ആരോ പറയുന്നത് കേട്ടൂ ചേച്ചിയ്ക്ക് ബാധ കൂടിയിരിക്കുന്നൂ . ഞാൻ അടുത്ത് എത്തുമ്പോളേയ്ക്കും ചേച്ചി ചാടി എഴുന്നേറ്റു . പക്ഷേ ഞാൻ രാവിലെ കണ്ട ചേച്ചി ആയിരുന്നില്ല അത് ; മറ്റൊരു രൂപവും ഭാവവും , മുടിയൊക്കെ അഴിച്ചിട്ടിരിക്കുന്നൂ . പിന്നീടുള്ള സംസാര രീതിയും , ചേഷ്ട്ടകളുമൊക്കെ " ഭൈരവി " മൂത്തമ്മയുടേത് പോലെ തന്നെയായിരുന്നു . നിന്നെ ഞാൻ ഇങ്ങോട്ട് എത്തിക്കാതിരിക്കുവാൻ നോക്കി ആ വള്ളക്കാരന്റെ സാമർത്ഥ്യം ഒന്ന് കൊണ്ട് മാത്രമാ നീയിവിടെ എത്തിയത് . ആ വള്ളം മറിക്കാൻ നോക്കിയത് ഞാനാ എന്നും പറഞ്ഞു കൊണ്ട് ആ അഴിഞ്ഞ മുടി കെട്ടി വയ്ക്കുന്നത് കണ്ടപ്പോൾ അമ്മ പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നൂ " ഭൈരവി " ചേച്ചി മുടി കെട്ടുന്നത് പോലെ തന്നെ . "ഭൈരവി " മൂത്തമ്മയോട് ഏറ്റവും അടുപ്പം എന്റെ അമ്മയ്ക്കായിരുന്നു ; കാരണം ഞങ്ങളുടേതായിരുന്നൂ ഏറ്റവും അടുത്ത വീട് ...........
വർഷങ്ങൾക്ക് ശേഷവും "ഭൈരവി " മൂത്തമ്മ താമസിച്ചിരുന്ന ആ പറമ്പിൽ ആരെങ്കിലും പശുവിനെ കെട്ടുന്നത് കണ്ടാൽ അമ്മ പറയുന്നത് കേൾക്കാം അയ്യോ അവിടെ കെട്ടല്ലേ എന്ന് ; ആരേലും അറിയാതെ കെട്ടിയാൽ തന്നെ പശു നിർത്താതെ ഓടുന്നത് കാണാമായിരുന്നൂ . പല പശുക്കളുടേയും ഗർഭം അലസിയതായും കേട്ടിട്ടുണ്ട് ...........
എന്റെ അറിവിൽ " ഭൈരവി " മൂത്തമ്മയെ അതി ദാരുണമായി കൊലപ്പെടുത്തിയതാണ് . ഇതുമായി യാതൊരു പുലബന്ധം പോലുമില്ലാത്ത ചേച്ചിയെ , മൂത്തമ്മ എന്തിനാണ് കൊലപ്പെടുത്തുവാൻ ശ്രമിച്ചത് ? ചേച്ചിയോട് , മൂത്തമ്മയ്ക്ക് എന്തുകൊണ്ടാവും വൈരാഗ്യം തോന്നിയത് ? അന്നാദ്യമായി ഞങ്ങളുടെ നാട്ടിൽ എത്തിയ ചേച്ചിയ്ക്ക് എങ്ങിനെ കിട്ടീ മൂത്തമ്മയുടെ രീതികൾ ? എവിടുന്ന് കിട്ടീ ഇവിടുത്തെ പഴയ കാര്യങ്ങൾ ?
അന്നും ഇന്നും എനിക്കറിയില്ല ! ...........
മരണാനന്തരം "ഭൈരവി '' മൂത്തമ്മയോട് ഇതിന്റെയൊക്കെ ഉത്തരവും ചോദിച്ചറിഞ്ഞോണ്ട് വേണം എനിക്ക് സ്വർഗ്ഗത്തിൽ പോകുവാൻ . ഞാൻ സ്വർഗ്ഗത്തിൽ പോകുന്ന കാര്യം പറഞ്ഞപ്പോളെന്താ എല്ലാവർക്കും ഒരു ചിരി ?...........
എന്താ , വെറുതേ ആശിച്ചു കൂടേ ? ...........
പ്രശാന്ത് ചേർത്തല
ഫാഹേല്‍ യൂണിറ്റ്
No comments:
Post a Comment