വാര്‍ത്തകള്‍

Sunday, March 11, 2018

മണിസൗധം - കഥ (ദിപി സുനില്‍)


മണിസൗധം


        പുറത്തു മഴ  തിമിർത്തലച്ചു പെയ്യുന്നു.... കാലവർഷത്തിന്റെ  ആരംഭം. മഴ നോക്കിയിരിക്കാൻ എന്തു രസമാണ്.... ഓർമ്മകൾ  ഓരോന്നായി  മനസ്സിൽ തെളിഞ്ഞു വരുന്നു. രാഘവന്റെ   നോട്ടം  തൊട്ടപ്പുറത്തെ  കോൺഗ്രീറ്റ് വീട്ടിലേക്ക് അറിയാതെ പാഞ്ഞു..., എത്ര  മനോഹരമാണ്     വീട്.... ഒരിക്കൽ  തനിക്ക് എല്ലാമെല്ലാം  ആയിരുന്നിട്ടും  ഇപ്പോൾ  ഒന്നുമല്ലാതായിരിക്കുന്ന തങ്ങളുടെ  "മണിസൗധം ".

        മഴത്തുള്ളികളെ  നോക്കി യിരിക്കുമ്പോൾ  കഴിഞ്ഞുപോയ കാലം ഓർമ്മയിൽ വന്നെത്തിനോക്കുന്നു.., കുട്ടിക്കാലത്തു  മഴ നനയുന്നതും.... അമ്മയുടെ തല്ലും... 'കുത്തു പനി'  പിടിക്കില്ലേ  ?എന്നു  സ്നേഹപൂർവ്വം പറഞ്ഞു കൊണ്ട് തുവർത്തുകൊണ്ടു തുവർത്തുന്നതും .... എല്ലാം ഇന്നലെ എന്നതുപോലെ   ഓർക്കുന്നു... ആ   നല്ലകാലം ഇനി ഓർമ്മകളിൽ  മാത്രം.കഷ്ടപ്പാടുകൾക്കിടയിലും സന്തോഷമായി  കഴിഞ്ഞിരുന്ന  കാലം.. മഴ പെയ്യുമ്പോൾ അമ്മയും അച്ഛനും കൂടി കമുകിൻ പാള  തിരുകിവച്ചു ചോർന്നൊലിക്കുന്ന വിടവ്   അടയ്ക്കുന്നതും  എല്ലാം  ഇന്നലെ എന്ന തുപോലെ  തോന്നുന്നുന്നു.

          അന്നും  സ്വന്തമായി... ഒരു  ചോർന്നൊലിക്കാത്ത  വീട്  എന്ന സ്വപ്നം   ഉണ്ടായിരുന്നു., തങ്ങൾ  മക്കൾ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ്  അത് സാധിച്ചത്.. തന്റെ  വിവാഹ ശേഷം പെട്ടെന്നു തന്നെ     വീട്ടിൽ നിന്നും മാറേണ്ടിവന്നു.. ഒരു  വാടക വീട്ടിലേക്ക്., വീണ്ടും  വീട് എന്ന സ്വപ്നം  ബാക്കി.. കുടുംബ പ്രാരാബ്ധങ്ങളിൽ  പെട്ടുപോയപ്പോഴാണ്  തന്റെ 'അച്ഛന്റെ  വില'മനസ്സിലാകുന്നത്, കുടുംബ  നാവികനായ  താൻ എന്തുമാത്രo  സഹിക്കേണ്ടിവന്നു.,

        തന്റെ എല്ലാമെല്ലാമായ,  സുഖത്തിലും,  ദുഃഖത്തിലും അടിപതറാതെ  നിന്ന്     തനിക്ക് ജീവിക്കാനുള്ളപിൻതുണ തന്ന.... തന്റെ ആത്മസഖിയുടെ രോഗാവസ്ഥ., അവൾക്കും തനിക്കും ആദ്യം ഒരേയൊരു ലക്ഷ്യ മായിരുന്നു., "ഒരു വീടുണ്ടാക്കുക "എന്ന  സ്വപ്നം സാക്ഷാത്കരിക്കുക. അതിനായി തന്റെ കുടുംബത്തെ വിട്ട് മണലാരണ്യമെന്ന പറുദീസയിലേക്ക് വിമാനം കയറിയതും എല്ലാം. നാട്ടിലുള്ളവർ പറുദീസാ എന്നു വിശേഷിപ്പിക്കുമെങ്കിലും, അവിടെ ചെന്നു പെടുന്നവർ ഒരിക്കലും  പറുദീസയിലല്ല., കഷ്ടപ്പാടിലും, ദുരിതത്തിലും ഒപ്പം  നിൽക്കുന്ന ജാതി,  മത, വർഗ്ഗ, വർണ്ണ, സാമ്പത്തിക, വേർതിരിവില്ലാതെ സ്നേഹിക്കുന്ന നല്ല സുഹൃത്തുക്കൾ.

      അങ്ങനെ സ്വന്തമായി വാങ്ങിയ 10സെന്റ് സ്ഥലത്തു ഒരു സ്വപ്ന സൗധമായി രണ്ടുനില കോൺഗ്രീറ്റ്  വീട് പണിയാൻ തങ്ങൾക്കു സാധിച്ചു.മക്കൾ രണ്ടു പേരും നന്നായി പഠിക്കുന്നു.. പെൺകുട്ടികൾ അല്ലാത്തതിനാൽ കെട്ടിച്ചയയ്‌ക്കേണ്ട.. വർഷങ്ങൾക്കുശേഷം ഇനി നാട്ടിൽ പോയി കുടുംബത്തോടൊപ്പം സന്തോഷമായി കഴിയാമെന്നു തീരുമാനിച്ചതും, സുഹൃത്തക്കളോട് സ്നേഹപൂർവ്വം യാത്ര പറഞ്ഞതും, നാട്ടിൽ തിരിച്ചെത്തിയതും എല്ലാം ഓർക്കുന്നു.വീടിന്റെ പാലുകാച്ചലും, കുടുംബാംഗങ്ങളുടെയും, ബന്ധുക്കളുടെയും, കൂട്ടുകാരുടെയും സന്തോഷങ്ങളും.... എന്തായിരുന്നു... ആ   ദിവസം ഓർക്കാൻ പോലും വയ്യാത്തത്ര സന്തോഷം. എങ്കിലും അച്ഛനും അമ്മയും ഇല്ലല്ലോ എന്ന ഒരു നീറ്റൽ എപ്പോഴും ഉണ്ടായിരുന്നു. ഒരു  സമാധാനം അവർ സ്വർഗത്തിലിരുന്ന് ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകും..

     ... സന്തോഷകരമായ  നാളുകൾ.... ഒരു ദിവസം താൻ പുറത്തുപോയി വന്നപ്പോൾ എത്ര ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല.... ആകാംക്ഷയും പരിഭ്രാന്തിയും ആയി., ഒരു ബെല്ലടിച്ചു തീരുന്നതിനു മുൻപേ വാതിൽ തുറക്കാറുള്ള  സുധ.... ഈശ്വരാ... എന്തുപറ്റി.... ഇപ്പോൾ ഒന്നല്ല... രണ്ടല്ല... എത്ര ബെൽ അടിച്ചിട്ടും എന്താ തുറക്കാത്തെ !!!ഒന്നും വരുത്തല്ലേ.... പെട്ടെന്ന് വാതിൽ തുറന്നു... എന്തുപറ്റി  സുധാ.. !!!അവളുടെ ക്ഷീണം കണ്ടതും തനിക്ക് ആകാംക്ഷയായി., ഒന്നുമില്ല,  ഒരു  ക്ഷീണം.. അതും പറഞ്ഞുകൊണ്ട് അവൾ ബെഡ്‌ഡിനെ ലക്ഷ്യമാക്കി നടന്നു. വരൂ   നമുക്ക് ഡോക്ടറെ കാണാം. സാരമില്ല... ഒന്ന് കിടന്നാൽ  മാറും... പക്ഷെ താൻ  വിട്ടില്ല... നിർബന്ധിച്ചു കൂട്ടി കൊണ്ടുപോയി.. ഡോക്ടർ പല ചെക്കപ്പുകളും  ചെയ്തു.... ഇങ്ങനെ ക്ഷീണം ഉണ്ടാകാറുണ്ടായിരുന്നോ ?ചിലപ്പോൾ..... ഓക്കേ... റിസൾട്ട്  വരുവാൻ   വൈകും... ഞാൻ വിളിക്കാം.. ഡോക്ടർ പറഞ്ഞു.. അങ്ങനെ  റിസൾട്ട്  വന്നു.. ഒരു ആമുഖത്തോടെ ഡോക്ടർ ഞെട്ടിക്കുന്ന ആ   സത്യം  പറഞ്ഞു. തന്റെ എല്ലാമെല്ലാമായ  സുധ ബ്ലഡ് ക്യാൻസർ  രോഗിയാണെന്ന്...ഒരു വെള്ളിടി വെട്ടിയതുപോലെ  തരിച്ചിരുന്നുപോയി താൻ. ഈശ്വരാ.... മരവിപ്പുമാറി പറഞ്ഞതോർക്കുന്നു... ഡോക്ടർ എങ്ങനെയെങ്കിലും എന്റെ സുധയെ രക്ഷിക്കണം... എനിക്കുള്ളതെല്ലാം ഞാൻ തരാം... പ്ലീസ്  ഡോക്ടർ.നമുക്ക് ശ്രമിക്കാം... ഈശ്വരനിൽ വിശ്വ സിക്കു. സുധ  ഇതറിയാൻ പാടില്ല.. അറിഞ്ഞാൽ ഇത്‌ അവൾക്കു താങ്ങുവാൻ കഴിയില്ല. ഒരു പക്ഷേ  ഇതറിയുന്ന നിമിഷം അവൾ യാത്ര പറഞ്ഞിരിക്കും.. ഡോക്ടറുടെ നിർദ്ദേശ പ്രകാരം  രക്തം മാറ്റുവാനുള്ള സംവിധാനം നോക്കണം..അതിനായി എവിടെ കൊണ്ടുപോകണമോ  അവിടെയെല്ലാം കൊണ്ടുപോകണം.. ഒരുമിച്ചു ജീവിച്ചു കൊതിതീരാത്ത ഞങ്ങളെ എന്തിനിങ്ങനെ വേദനിപ്പിക്കുന്നു  ദൈവം. ഇത്ര ക്രൂരനാണോ ദൈവം... മക്കളോട് മാത്രമെ പറഞ്ഞുള്ളു.. അവർ ഹോസ്റ്റലിൽ നിന്നും പാഞ്ഞെത്തി.. അമ്മയെ ശുശ്രുഷിക്കാൻ. അമ്മയെ അറിയിക്കാതിരിക്കുവാൻ മക്കൾ കുറെ വിഷമിച്ചു. രണ്ടുമൂന്നു പ്രാവശ്യം രക്തം മാറ്റിയപ്പോൾ തന്നെ ബാങ്ക് ബാലൻസും,  സ്വർണ്ണവും തീർന്നു... തനിക്ക് എന്തോ മാരകമായ രോഗമാണെന്ന് അവൾക്കും മനസ്സിലായി... ഇനിയുള്ളത് ഈ വീടും  പറമ്പുമാണ്.. അതും വിൽക്കണം. ആത്മ സഖിയേക്കാൾ വലുതല്ല തന്റെ സൗധം. ചിലവായ തുകപോലും വീട് കാണുവാൻ വന്നവർ പറഞ്ഞില്ല... ആവശ്യം കൂടുതലാണല്ലോ തനിക്ക്., അതിനാൽ വില കുറക്കുന്നു.. എന്തൊരു ലോകം !!!!ആരും കാണാതെ കരഞ്ഞു തീർത്ത ഉറക്കമില്ലാത്ത രാത്രികൾ... ആ  വീട്ടിൽ നിന്നും മാറേണ്ട ദിവസം വന്നു.. സുധക്ക് വളരെ വിഷമമായി. അടുത്തുള്ള വാടക വീട്ടിലേക്ക് താമസം മാറി.അധികം താമസിയാതെ ദയാദാക്ഷണ്യങ്ങളൊന്നും കൂടാതെ യമധർമ്മൻ തന്റെ പ്രിയതമയെ അടർത്തി  മാറ്റി.

    ഇന്ന് തന്റെ വിയർപ്പിനാൽ തീർത്ത,  സ്വപ്ന  സൗധത്തിലേക്ക് നോക്കുമ്പോൾ  സുധയും  ഓടി എത്തുന്നു... സുധയെ കുറച്ചു നാളെങ്കിലും ജീവിപ്പിക്കുവാൻ  വീടി ന് സാധിച്ചു.... അതുകൊണ്ട് വിഷമമില്ല.എല്ലാം വിധിയാണ്.

അച്ഛാ...അച്ഛാ ഇതെത്ര നേരമായി ഇങ്ങനെയിരിക്കുന്നു.മരുമകള്‍ വന്ന് തോളില്‍ തട്ടി വിളിച്ചപ്പോളാണ് ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നത്.എല്ലാം ഈ മഴ് അതുള്ളികള്‍ പോലെ...ആവേശത്തൊടെ ഭൂമിയിലേക്ക് വരുന്നു.പരസ്പരം മത്സരിക്കുന്നു,കലഹിക്കുന്നു,അവസാനം എല്ലാം തീരുന്നു.ഇന്ന് മനുഷ്യര്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍,എന്തിന്? ആര്‍ക്കുവേണ്ടി??? അണയാന്‍ പോകുന്ന ദീപം പോലെ ആര്‍ത്തുലച്ചു പെയ്യുന്ന മഴ പോലെ.എല്ലാം അവസാനിക്കുമെന്നറിഞ്ഞിട്ടും അറിയാതെ പായുന്നു.സഹജീവികളോടുള്ള നന്മ മാത്രമേ എന്നും നിലനില്‍ക്കൂ... ഇപ്പോഴും മഴ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു

ദിപി സുനില്‍
ഫര്‍വാനിയ യൂണിറ്റ്


No comments:

Post a Comment