വാര്‍ത്തകള്‍

Tuesday, May 30, 2017

എന്റെ മധുരാക്ഷരം- നിരീക്ഷണ കുറിപ്പ് (മിനി കിഷോര്‍)

എന്റെ മധുരാക്ഷരം


'നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ ക്രമം കണക്കെ 'അമ്പത്തി ഒന്ന് അക്ഷരങ്ങളാണ് മലയാളത്തിൽ ഏറെയും ഉപയോഗത്തിൽ ഉള്ളത്. നമുക്കു പ്രിയപ്പെട്ട മധുരമായ' മലയാള' ത്തിൽ നിന്നു തന്നെ ഞാൻ തുടങ്ങട്ടെ. നവവര്‍ണങ്ങളാൽ കൈരളിയെ കോരിത്തരിപ്പിച്ച ആ അക്ഷരങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 'മ ' തന്നെ. കണ്ടില്ലേ അവൾ എത്ര ഒതുക്കത്തോടെയാണ് അവൾ തന്റെ ഗരിമ പ്രകടിപ്പിക്കുന്നത്. "മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ചുണ്ടിന്മേൽ അമ്മിഞ്ഞ പാലോടൊപ്പം അമ്മയെന്ന രണ്ടക്ഷരമല്ലയോ സമ്മേളിക്കുന്നിതൊന്നാമതായ് " എന്ന വള്ളത്തോളിന്റെ വരികളെ സ്മരിക്കുക. 

അമ്മയെന്ന വാക്കുതന്നെ 'മ 'യുടെ മഹത്വത്തിന് മകുടം ചാർത്തുന്നില്ലേ ? മലരണി ക്കാടുകളുടെ മരതക ഭംഗി നിറഞ്ഞ മലയുള്ള നാടിന്റെ മഹത്വം, മഞ്ഞണിഞ്ഞു മദാലസയായി നൃത്തം ചെയ്യുന്ന മഞ്ജു ചന്ദ്രിക, മഴവില്ലിന്റെ മനോഹാരിത, മാവേലി നാടിന്റെ ഐശ്വര്യം, മകരകൊയ്ത്തിന്റെ ചേറ്റു മണം, പുതുമഴ പെയ്ത് കുളിരണിഞ്ഞ പുതുമണ്ണിന്റെ മാസ്മരിക ഗന്ധം, മാധുര്യമൂറുന്ന ഗാനങ്ങൾ, മധുരമൂറുന്ന പഴങ്ങൾ ഇതെല്ലാം മലയാളിയുടെ മനസ്സിലെ നിത്യ വസന്തങ്ങളല്ലേ ? 

നാടൻ മാമ്പഴത്തിന്റെ ഊറി വരുന്ന ചാറും, നാട്ടുമാഞ്ചോട്ടിൽ മണ്ണപ്പം ചുട്ട് മാങ്ങ വീഴുന്നതും കാത്തു മുകളിലേക്ക് നോക്കിയിരിക്കുന്നതും, മണമുള്ള മാങ്ങകൾക്കായി ഞാൻ മുൻപേ ഞാൻ മുൻപേ എന്ന മട്ടിൽ ഓടുന്നതും 'മ ' യുടെ മധുരസ്മരണകളിൽ മുന്നിലുണ്ട്. രാമായണവും, മഹാഭാരതവും നമുക്കുതന്ന ജീവിത ദര്‍ശനങ്ങൾ മറക്കാനാവുമോ ? മലയാളിയുടെ മണിമുറ്റത്തെ മനം കവരുന്ന മംഗല്യ ചടങ്ങുകളും, മധുവിധു രാവുകളും, മണിയറ സ്വപ്നങ്ങളും, മുല്ല മലർ മെത്തയുമെല്ലാം 'മ 'യിൽ കിടന്നു വിലസുകയല്ലേ ? 


മലയാളഭാഷയുടെ മാദക ഭംഗി മലർ മന്ദഹാസമായി വിരിയിച്ച 'മ 'യുടെ ശ്രേഷ്ടത ജീവിതത്തെ മധുരോദാരമാക്കി. ഞാൻ ഏറ്റവും ഇഷ്ടപെടുന്ന പുഷ്പം മുല്ലയാണ്. എന്റെ പേരും 'മ 'യിൽ തന്നെയാണ് തുടങ്ങുന്നത് -മിനി. ഓംകാരത്തിനു പൂർണത കൊടുക്കുന്നതും 'മ 'തന്നെയല്ലേ.? മാനും, മീനും, മയിലും, മാടത്തയും, മഞ്ചാടി യും, മുക്കുറ്റിയും, മുള്ളുമുരിക്കും, മുരിങ്ങയും'മ 'യുടെ കൂട്ടാളികളല്ലേ ?എന്തിനേറെ പറയുന്നു പർവത രാജനായ ഹിമാലയത്തോളം 'മ ' ഉയർന്നു നില്ക്കുന്നു. ഒരുകാലത്ത് മറകുടകളിലെ മഹാനരകത്തിൽ കഴിഞ്ഞിരുന്ന മലയാളി മങ്കമാർ ഇന്ന് മറുനാട്ടിൽ മാന്യമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നതും മറക്കരുത്. 

മിനി കിഷോര്‍
മംഗഫ് ഈസ്റ്റ് യൂണിറ്റ്



No comments:

Post a Comment