വാര്‍ത്തകള്‍

Sunday, May 28, 2017

ഗുരു ചൈതന്യം-അനുഭവ കുറിപ്പ്(സീമ രജിത്ത്)

ഗുരു  ചൈതന്യം

കഥകൾ എന്നും നമ്മെ കൂട്ടികൊണ്ടു പോകുന്നത് ഒരു മാന്ത്രിക ലോകത്തേക്കാണ്.കുട്ടി  ആയിരിക്കുമ്പോൾ എന്ത് ഇഷ്ടം ആണ് കഥകൾ കേട്ട് ഉറങ്ങുവാൻ. നിശയുടെ അഗാധതയിലേക്കു ഊളിയിട്ടു കൊണ്ടുപോകുന്നു ഓരോ കഥകളും,എന്തെല്ലാം മായാ കാഴ്ചകൾ ആണ് കഥകൾ ആയി മിന്നി മായുന്നത്, മഴവില്ലിൻ ഏഴു നിറങ്ങളിൽ ആടി തിമിർക്കാനും കേട്ട കഥകളിലെ കൃഷ്ണനും രാധയും ആകാനും,ഒരുപാടു രാത്രികളിൽ കൊതിച്ചിട്ടുണ്ട്.അവിചാരിതമായി കേട്ട അത്ഭുത കഥകളിൽ ഇന്നും എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതും ഇനി മുന്നോട്ടുള്ള യാത്രയിൽ പ്രചോദനവും ഉൾക്കരുത്തും തരുന്ന എന്റെ പ്രിയപ്പെട്ട ഗുരു സാക്ഷാൽ ശ്രീ നാരായണ ഗുരുവിനെ കുറിച്ചുള്ള കഥകൾ ആണ്.

ജാതിഭേദവും മതദ്വേഷവും കൂടാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാവ്യവസ്ഥിതി ലോകത്തില്‍ സംജാതമാകണമെന്ന് സ്വപ്‌നം കണ്ട ക്രാന്തദര്‍ശിയായ വിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരുദേവന്‍.ഗുരു തനിക്കു ലഭിച്ച ആത്മജ്‌ഞാനത്തില്‍ നിര്‍വൃതിപൂണ്ട്‌ സ്വയം ആനന്ദം കണ്ടെത്തുന്നതിനു പകരം ലോകത്തോടുള്ള കാരുണ്യം നിമിത്തം, ആര്‍ത്തരും, അവശരും, ആലംബഹീനരുമായ ജനലക്ഷങ്ങളെ അവരുടെ ദുഃഖങ്ങളില്‍നിന്നും മോചിപ്പിക്കുന്നതിനുവേണ്ടി, കുമാരനാശാന്‍- ഗുരുസ്‌തവത്തില്‍ പറഞ്ഞതുപോലെ ആത്മതപസ്സും ബലി ചെയ്‌തുകൊണ്ട്‌ 'ബ്രഹ്‌മവിത്തായ' ഗുരു തന്റെ ജീവിതം ലോകത്തിന്റെ നന്മയ്‌ക്കുവേണ്ടി സമര്‍പ്പിച്ചു. ഗുരു ഒരിക്കലും ഒരു മാന്ത്രികനോ താന്ത്രികനോ അല്ലായിരുന്നു എന്നിരുന്നാലും ഗുരുവിനെ കുറിച്ചുള്ള പല അത്ഭുത കഥകളും നമ്മളെ അത്ഭുതചകിതരാക്കിയിട്ടുണ്ട്. 

ഒരിക്കൽ ഒരാൾ സ്വാമിയുടെ അടുക്കൽ ചെന്ന് താൻ ഒരു പുതിയ വീട് പണി ചെയ്തിട്ടുണ്ടെന്നും എന്നാൽ അതിൽ ധാരാളം വണ്ടുകൾ വന്ന് നിത്യവും ഉപദ്രവിച്ചു കൊണ്ടിരിക്കുന്നതിനാൽ അവിടെ താമസിക്കുവാൻ സൗകര്യമില്ലാതായിരിക്കുന്നുവെന്നും പറഞ്ഞു.വളരെ വണ്ടുകൾ ഉണ്ടോ എന്നു സ്വാമികൾ ചോദിച്ചു.വളരെയുണ്ടെന്നു അയാൾ പറഞ്ഞു. ഒരു നൂറു വണ്ടുകൾ ഉണ്ടോ എന്നു സ്വാമികൾ ചോദിച്ചതിനു നൂറിലതികം ഉണ്ടെന്ന് ആയിരത്തിൽ കുറയാതെ വണ്ടുകൾ നിത്യം മുറിക്കകത്തൊക്കെ പറന്ന് കളിക്കുകയാണെന്നും മെത്തകളിലും ഭക്ഷണ പദാർത്ഥങ്ങളിലും വീണു കൊണ്ടിരിക്കുകയാണെന്നും അയാൾ പറഞ്ഞു. അപ്പോൾ സ്വാമികൾ ഇങ്ങനെ പറഞ്ഞു.

”എന്നാൽ ഒരു കാര്യം ചെയ്യുക ആയിരം അപ്പം ഉണ്ടാക്കി വെയ്ക്കുക. ഭയപ്പെടേണ്ട നെല്ലിക്കയോളം വലിപ്പം ഉള്ള അപ്പങ്ങൾ മതി. നാം അവിടെ വരാം".ഒരു തീയതി നിശ്ചയിച്ചു. ആ ദിവസം സ്വാമി അവിടെ എത്തി. അപ്പോൾ സന്ധ്യ സമയമായിരുന്നു, ഒരു വിളക്ക് കത്തിച്ചു വെച്ചു. വലിയ ഒരു പാത്രത്തിൽ അപ്പങ്ങളും കൊണ്ടുവച്ചു.സ്വാമികൾ ഗൃഹസ്തനോടു ഇങ്ങനെ പറഞ്ഞു. ശ്രീ കൃഷ്ണന് വണ്ടിന്റെ നിറമാണല്ലോ.കൃഷ്ണനെ ധ്യാനിച്ചോളു. എന്നിട്ട് ഈ അപ്പം കൂടിയവർക്കെല്ലാം ദാനം ചെയ്യുക. ഇനി വണ്ടിന്റെ ഉപദ്രവം ഉണ്ടാകുകയില്ല” അതനുസ്സരിച്ചു ചെയ്തു. സ്വാമി എഴുന്നള്ളിയ വിവരം അറിഞ്ഞ് അനേകം പേർ അവിടെ എത്തിച്ചേർന്നു അവർക്കെല്ലാം അപ്പം കൊടുത്തു.അന്നു മുതൽ വണ്ടിന്റെ ശല്യം തീർന്നു.

ഇത് നമ്മൾ പുസ്കങ്ങളിൽ ക്കൂടി വായിച്ച അറിഞ്ഞ കഥകൾ ആണ് .എന്റെ അച്ഛൻ ഒരു തികഞ്ഞ ഗുരു ഭക്തൻ ആയിരിന്നു. മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ എന്ന് വിശ്വസിച്ചു ജീവിച്ച ഒരു വ്യക്തി ആയിരുന്നു. വര്‍ഷങ്ങള്‍ക്കു മുൻപ് അച്ഛനെ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷിച്ച അനുഭവം പറയുകയുണ്ടായി.അദ്ദേഹത്തിന് ജോലിയുടെ ഭാഗമായി ലോറിയിൽ അമിതമായി കയർ കയറ്റുക ഉണ്ടായി, അതുമായി പോകുന്ന വഴിയില്‍ ഉള്ള ഇലക്ട്രിക്ക് ലൈനിൽ കയർ കുരുങ്ങുകയും നിയന്ത്രണം വിട്ടു ലോറി ഇടതു വശത്തേക്ക് ചരിയാൻ തുടങ്ങുകയായി, അത്ഭുതം എന്നു പറയാനേ പറ്റു തൊട്ടു മുന്നിൽ ഒരു ഗുരു മന്ദിരം. അച്ഛൻ ഗുരുവിനെ മനസ്സിൽ വിചാരിച്ചു. ഒരു വൻ ദുരന്തം ഒരു കല്ലിൽ തട്ടി നിർത്തി മഹാനായ ആ പുണ്യ പ്രഭാവൻ.

ഇതെല്ലാം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടായ അനുഭവങ്ങളുടെ നേർ കാഴ്ചകൾ ആണ്.നമ്മൾ ആരും തന്നെ പൂർണ്ണരല്ല, നമ്മളെ സമ്പൂര്‍ണ്ണന്‍ ആക്കി തീർക്കാൻ വേണ്ടിയിട്ട് ആരാണോ നമ്മളെ സഹായിക്കുന്നത് അത് ഗുരുനാഥന്‍ ആണ്.ഏതു കാര്യം തുടങ്ങുമ്പോഴും ഗുരുവിനെ സ്മരിക്കണം ,അത് കേവലം ഒരു വ്യക്തി അല്ല ഒരു പാരമ്പര്യം ആണ് ഒരു അനുഭവം ആണ് നമ്മളുടെ നാളകളെ സുഗമം ആക്കുന്ന ഒരു  ചൈതന്യവും ആണ്.


സീമ രജിത്ത്
സാല്‍മിയ യൂണിറ്റ്



No comments:

Post a Comment