വാര്‍ത്തകള്‍

Wednesday, October 11, 2017

വർണ്ണ വസന്തം-കവിത(സൈഗാള്‍ സുശീലന്‍)


 വർണ്ണ വസന്തം

വരവായ പുലരിയെ തഴുകിത്തലോടി
ശൈത്യമാർന്നീരാവ് മായ്കയായീ
വർണ്ണങ്ങൾ മാറ്റുന്ന പകലിൻറെ നിറവിനാൽ
പൂവാകയൊന്നുലഞ്ഞാടി നിന്നു

നനവാർന്ന പച്ചിളം തണ്ടൊന്നു നോവിനാൽ
മൊട്ടിട്ടു ഈരണ്ടു കുഞ്ഞിലകൾ
ചിമ്മിത്തുറന്നൊരാ ഇലയുടെ മിഴികളിൽ
ഇളം വെയിലിന്റെ രശ്മികൾ തൊട്ടുമെല്ലെ

കാറ്റും ലതകളും പറയുന്ന പരിഭവം
കേൾക്കുവാൻ കുയിലുകൾ പാറിവന്നു
ലതയുടെ മടിത്തട്ടിലിരുന്നൊരു ചെറുപുഷ്പ്പം
തൻ പരിമളത്തിൻ കഥ ചൊല്ലിടുന്നു

ഹരിതകം നിറയുമീ  ഇലയുടെ മിഴികളിൾ
മാനം വർണ്ണങ്ങൾ വാരി വിതറിടുന്നു
മിന്നും ഇളവെയിൽ തൊട്ടുതൊട്ടങ്ങനെ
ഇലകളെ മെല്ലെ കൊഞ്ചിച്ചിടുന്നു

ആയിരം കൊമ്പുള്ള പൂവാകവള്ളിയിൽ
ഉഞ്ഞാലാടിടുന്നു ചെറുശലഭങ്ങളും
തേൻ നുകർന്നും മതിച്ചും ശലഭങ്ങൾ
ആനന്ദ നൃത്തം ചവിട്ടിടുന്നു

വിസ്മയം കണ്ടു നിൽക്കുന്ന പൂക്കളെ
മേൽചൂട് തൊട്ടു നോവിക്കയായീ
എങ്കിലും തണ്ടുകൾ അമൃതം പകർന്നിതാ
പൂക്കളെ  താരാട്ടു പാടിടുന്നു

കാറ്റിൻറെ കൈകളിൽ തത്തിക്കളിക്കുന്ന
അപ്പൂപ്പൻതാടിയൊന്നാടിയെത്തി
താരുകൾ തളിരുകൾ വാടിക കൂട്ടങ്ങൾ
കാറ്റിൽ കൗതുകം  വാരിച്ചൊരിഞ്ഞിടുന്നു

ചിറകടിച്ചെത്തിയ വണ്ണാത്തിക്കിളികളും
കളകളം നാദങ്ങളേറ്റുപാടി
മേഘങ്ങൾ മാനത്തു കൂടൊന്നു കൂട്ടി
മഴത്തുള്ളിയാൽ നെയ്‌ത പുതപ്പൊരുക്കി

ഈറനണിഞ്ഞിതാ വാടികളൊക്കെയും
വസന്തംതൂകി തുടുത്തുനിൽപ്പു
ആകാശവീഥിയിൽ മഴവില്ലൊരുക്കുന്നു
വസന്ത സംഗീതമാർന്നൊരു സർഗ്ഗരാഗം

സ്വപ്‌നങ്ങൾ ചൂടുമീ വസന്തത്തിൻ മാളിക
നോവാൽ നിറംവെച്ചൊരോർമ്മയല്ലോ
കാലം കടഞ്ഞ ഋതുക്കളിൽ എപ്പോഴും
വസന്തം വസന്തം വസന്തം മാത്രം…….


സൈഗാൾ സുശീലൻ 
സാൽമിയ യൂണിറ്റ്



No comments:

Post a Comment