വാര്‍ത്തകള്‍

Monday, September 4, 2017

മാതാ പിതാ ഗുരു ദൈവം - സീമ രജിത്

" മാതാ പിതാ ഗുരു ദൈവം "

വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു ഋതുക്കൾ എത്ര  മാറി മാറി വന്നുകൊണ്ടിരിക്കുന്നു. വർഷങ്ങളുടെ അകലത്തിൽ എവിടെയോ ഒരു സ്കൂൾ കോളേജ് കാലം എന്നെ പോലെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും. സ്നേഹവും പ്രണയവും പുതിയ പുതിയ സൗഹൃദങ്ങളും വെറുപ്പും രാഷ്ട്രിയവും കലാ കായിക മത്സസരങ്ങളും എല്ലാം ഇന്നും പച്ചയായി മനസ്സിൽ തങ്ങി നിൽക്കുന്നു.

സ്കൂൾ കോളേജ് കാലത്തേക്കുറിച്ചു ഓർക്കുമ്പോൾ എല്ലാ ഓർമ്മകളെയും തള്ളി മാറ്റി വരുന്ന മുഖങ്ങൾ ആണ് നമ്മുടെ ഗുരുനാഥന്മാർ. എത്ര എത്ര ഗുരുനാഥന്മാർ ആണ് നമുക്ക് ഓരോരുത്തർക്കും  ഉണ്ടായിരിക്കുന്നത്. " മാതാ പിതാ ഗുരു ദൈവം ". മാതാവും പിതാവും കഴിഞ്ഞാൽ പിന്നെ ഉള്ള സ്ഥാനം ഗുരുനാഥനാണ്. നാം ഓരോരുത്തരും അക്ഷരം അഭ്യസിച്ചു തുടങ്ങുമ്പോൾ തൊട്ടു കേട്ട് വളരുന്നതാണ്  ആണ് ഗുരു ദൈവം എന്ന്.  ഓരോ വിദ്യാർഥിയും ബഹുമാനിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ഒരു വ്യക്തി പ്രഭാവം ആണ് നമ്മുടെ ഗുരുനാഥന്മാർ.

ഓരോ കുട്ടിയുടെയും ആദ്യ പാഠങ്ങൾ തുടങ്ങുന്നത് കുടുംബത്തിൽ നിന്നാണ്. പിന്നിടാണ് ഗുരുമുഖത്ത് എത്തി പെടുന്നത്. പണ്ടൊക്കെ ഗുരുകുല സമ്പ്രദായം ആണ് നിലനിന്നിരുന്നത്. ഗുരുവിന്റെ കൂടെ താമസവും അവിടെയുള്ള ജോലികൾ ചെയ്തും വിദ്യയോടൊപ്പം  തന്നെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും അവിടെ നിന്ന് സായത്തമാക്കാൻ സാധിച്ചിരുന്നു. ഗുരു ശിക്ഷ്യ ബന്ധത്തിന് പല തരത്തിലുള്ള അർത്ഥ തലങ്ങൾ ഉണ്ട് . 
ഗുരു ഒരിക്കലും തന്റെ ശിഷ്യരോട് താരതമ്യമോ വേർതിരുവോ   കാണിക്കുകയോ അപമര്യദയായി പെരുമാറാനോ പാടില്ല. ഓരോ വിദ്യാർഥിയും വിദ്യ ആർജിക്കുവനാണ് ഗുരുകുലങ്ങളിൽ പോകുന്നത്. അവിടെ നിന്ന് കിട്ടുന്ന ഓരോ അറിവും സൗഹ്രദവും എന്നും അവരുടെ ജീവിതത്തിന്റെ ഓരോ പടവുകൾ ചവിട്ടി കയറുവാൻ ഉപകരിക്കും.

നാം ഓരോരുത്തരും  എപ്പോഴെങ്കിലും നമ്മുടെ ഗുരുനാഥന്മാരെ കുറിച്ചു ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?.  ആരോക്കെയാവും നമ്മളെ സ്വാധീനിച്ചിട്ടുണ്ടാവുക? നമ്മളെ നാം ആക്കി മാറ്റിയതിന്റെ പിന്നിലും ഒരു ഗുരു ഉണ്ടായിരിക്കും. ആദ്യമായ് എന്റെ മനസ്സില് വരുന്നത് എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് കയ്യ്പിടിച്ചു നടത്തിയ ആശാനെയാണു. പിന്നിട് എത്ര എത്ര ഗുരുനാഥന്മാർ മാറി മാറി വന്നു. പക്ഷെ അവിടെ ഒന്നും മധുരിക്കുന്ന ഓർമ്മകൾ ഒന്നും തന്നെ ഇല്ല. 

സ്കൂൾ മാറിയതുകൊണ്ട് ആദ്യമൊക്കെ പുതിയ വിദ്യാലയവുമായ് പൊരുത്തപെടാൻ കുറെ വർഷങ്ങൾ വേണ്ടി വന്നു. അവിടുത്തെ ചട്ടകൂട്ടിൽ ഞാൻ ഒട്ടപെട്ടുപോയ അവസ്ഥയിൽ ആയിരുന്നു. പുതിയ വിദ്യാഭാസ സമ്പ്രദായങ്ങൾ , കൂട്ടുകാർ , ഗുരുനാഥൻമാർ. ഒരു മുട്ട് സൂചി വീണാൽ കേൾക്കുന്ന  നിശബ്ദമായ വിദ്യാലയ അങ്കണം. അവിടെ എല്ലാം മുൻ കൂട്ടി എഴുതി തയ്യാർ  ആക്കി വെച്ചതു പോലെ നടന്നു പോകുന്നു. ആര്‍ക്കും   ആരോടും ഒരു സൗഹൃദവും  ഇല്ല. ആറു വര്‍ഷക്കാലം ഒരേ ക്ലാസ്സ് മുറിയിൽ പഠിച്ചിട്ടും കിട്ടാതെ പോയ അറിയാതെ പോയ ഒരു നല്ല കൂട്ടുകാരിയെ  സ്കൂൾ കാലയളവ് കഴിഞ്ഞപ്പോയാണ് അടുത്ത് അറിയുവാൻ  കഴിഞ്ഞത്.

നമ്മുടെ വിദ്യാലയ അങ്കണങ്ങള്‍   അങ്ങനെ ആകാതെ പരസപരം മനസ്സിലാക്കിയും സ്നേഹിച്ചും മുന്നോട്ടു പോകണം. അതിനു നമുക്ക് ഓരോ രുത്തർക്കും നല്ല ഗുരുവിനെ കിട്ടുവാൻ കഴിയട്ടെ .

പല സ്കൂളുകളും പഠിക്കാനും ഇതര കലാകായിക രംഗങ്ങളിൽ    നെയ്പുണ്യം തെളിയിക്കുന്ന കുട്ടികളെ മാത്രം കേന്ദ്രികരിച്ചാണ് മുന്നോട്ടു പോകുന്നത്. ഇടയിൽ നിൽക്കുന്ന കുട്ടികളെ മുന്നോട്ടു കൈ പിടിച്ചു കൊണ്ടുവരുവാൻ ഓരോ അദ്ധ്യാപകരും ശ്രദ്ധിക്കേണ്ടതാകുന്നു. അങ്ങനെ  ഉള്ള ഒരു വിദ്യാഭാസ  ജീവിതത്തിലൂടെ  കടന്നു പോയത് കൊണ്ട് എന്നിലെ കഴിവുകളെ ഒളിപ്പിച്ചു വെച്ച ചിപ്പിക്കുള്ളിൽ നിന്നും പുറത്തു കൊണ്ടുവരുവാൻ എത്രയോ വർഷങ്ങൾ വേണ്ടി വന്നു.


ആറു വര്‍ഷത്തെ സ്കൂൾ ജീവിതവും അഞ്ചു വര്‍ഷത്തെ കലാലയ ജീവിതത്തിലും അക്ഷരങ്ങൾ ആയി  ഓർത്തുവെക്കുവാനായ് ഒന്നും തന്നെ ഇല്ല. അവിടെ എല്ലാം  ഞാൻ കണ്ടത് പരസ്പര മത്സരവും ഓരോരോ ഗ്രുപ്പുകളും ആണ്. ഓരോ വിദ്യാർഥിക്കും അവരവരുടെ ജീവിതത്തെ സ്വാധീനിച്ച ഗുരുനാഥൻമാരെ സ്കൂളിൽ നിന്നോ കലാലയ ജീവിതത്തിൽ നിന്നോ അതുമല്ലെങ്കിൽ തൊഴിൽ മേഖലയിൽ നിന്നോ കണ്ടെത്തുവാൻ സാധിക്കും.

വാക്കുകൾ കൊണ്ട് വർണ്ണിക്കുന്നതിനും  അപ്പുറം ആണ് ഓരോരുത്തർക്കും അവരവരുടെ  ഗുരുനാഥന്മാർ .

ഓരോ വ്യക്തിയും എത്ര സമുന്നത  പദവിയിൽ എത്തിയിരുന്നാലുംജീവിതത്തിൽ എന്നും  ഒരു വിദ്യാർഥി തന്നെ ആയിരിക്കും. ഗുരുമുഖത്ത് നിന്ന് കിട്ടുന്ന ഓരോ അറിവും നമ്മുടെ ജീവിത വിജയത്തിന് ഒരു വലിയ മുതല്കൂട്ടു തന്നെ ആയിരിക്കും.
നീണ്ട പത്തു സംവല്സര്ങ്ങലായ് ഞാനും എന്റെ ഗുരുനാഥനിൽ  നിന്നും ഓരോ പുതിയ അറിവും സായത്തമാക്കി  കൊണ്ടിരിക്കുന്നു. 19 വർഷക്കാലത്തെ വിദ്യാഭ്യാസ ജീവിതത്തിൽ എനിക്ക് ചെയ്യുവാൻ കഴിയാതെ പോയ പല കാര്യങ്ങളും ഇന്നു എനിക്ക് ചെയ്യുവാൻ സാധിക്കുന്നത് ഒരു പക്ഷെ എന്റെ ഗുരുവിന്റെ അനുഗ്രഹം ആയിരിക്കും .

ഓരോ വ്യക്തിയുടെയും  ജീവിത യാത്രയിൽ  ഒരു നാവികൻ ഉണ്ടായിരിക്കും . നാവികനെ കണ്ടെത്തുവാൻ നമുക്ക് കാതങ്ങളോളം യാത്ര ചെയ്യേണ്ടതായ് വരുംഅങ്ങനെ മഹാ സൗഭാഗ്യത്തിനായി എനിക്കും കാതങ്ങൾഓളം യാത്ര ചെയ്യേണ്ടി വന്നു. തെറ്റുകൾ ചെയ്യുമ്പോൾ ശാസിക്കുകയും അത് തിരുത്തി മുന്നോട്ടു പോകുവാനുള്ള പ്രോത്സാഹനവും ആണ് ഓരോ ഗുരുനാഥന്മാരും    ചെയ്തു കൊടുക്കേണ്ടത്. തന്റെ ഒരു ശിഷ്യനെ അല്ല തന്റെ അടുത്ത് വിദ്യ ആർജിക്കുവാൻ  വരുന്ന ഓരോ ശിഷ്യനെയും ഒരുപോലെ കാണുകയും പ്രോത്സാഹിപ്പിക്കുകയും വേണം.

കേട്ടറിവിനേക്കാൾ  കണ്ടറിവ് കൊണ്ടാണ് എല്ലാവരും  കൂടുതൽ കാര്യങ്ങളും ഗ്രഹിക്കുന്നത്. നാം ഏതു കാര്യം ചെയ്യുമ്പോഴും ആദ്യം വേണ്ടത്  തികഞ്ഞ ആത്മാർത്ഥതയും അർപ്പണ ബോധവും ആണ്. നമ്മൾ ചെയ്യുന്ന മേഖല എതുമായി കൊള്ളട്ടെ എവിടെ ആയാലും സത്യസന്ധതയോടും തികഞ്ഞ അർപ്പണ മനോഭാവത്തോടും  കൂടി ചെയ്യണം . ഓരോ ഗുരുക്കന്മാരും നമ്മുടെ ഉയർച്ച താഴ്ചയിൽ നമുക്ക് വേണ്ട നിർദേശങ്ങൾ നല്കുകയും അത് നമ്മുടെ വ്യക്തി ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യും. കടൽ കടന്നു വരുമ്പോൾ ആംഗലേയ ഭാഷ എനിക്ക് അന്യമായിരിന്നു. എന്നിട്ടും അവസരങ്ങൾ തന്നു വേണ്ട രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു കയ്യ് താങ്ങിയ് നില്ക്കുന്ന ആളാണ് എന്റെ ഗുരുനാഥൻ. വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ കഴിയുന്നില്ല .നമ്മുടെ തെറ്റുകൾ പറയാതെ തന്നെ നമുക്ക്  മനസ്സിലാക്കി തരുന്നത് നമ്മുടെ ഗുരു ആണ്.
അദ്ധ്യാപനം  എനിക്ക് വലിയ താല്പ്പര്യം ഉണ്ടായിരുന്നില്ല പക്ഷെ മാറുന്ന കാലഘട്ടത്തിൽ  എനിക്കും ഒരു അദ്ധ്യാപിക ആകണം എന്ന് തോന്നുന്നു . ഗുരു ശിഷ്യ ബന്ധത്തിന്റെ  പ്രാധാന്യം  കുറയുന്ന കാലഘട്ടത്തിൽ  വിദ്യ യോടൊപ്പം തന്നെ  പകർന്നു നൽകേണ്ട  ഒന്നാണ് പെരുമാറ്റം.
എവിടെ എപ്പോൾ  എങനെ  പെരുമാറണം എന്നും സംസാരിക്കണം എന്നും നമ്മുടെ തലമുറ മറന്നു പോകുന്നു. അവിടെ ഒക്കെ ഒരു ഓർമപെടുത്തൽ അത്യന്താപേക്ഷിതമാണ്.

നമ്മൾ ഇന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിൽക്കുമ്പോൾ വിവര സാങ്കേതിക വിദ്യയുടെ അതി പ്രസരം വിദ്യാർത്ഥികളെ അവരുടെ അന്തകന്മാർ ആക്കി മാറ്റുന്നു. അതിന്റെ ഏറ്റുവും പുതിയ പേരാണ്ബ്ലൂവെയ്...നിരോധിച്ചിട്ടും പിടിച്ചുകെട്ടാനാകാതെ. മുന്നോട്ടു പോവുകയാണ് .

മാറുന്ന വിദ്യാഭാസ സമ്പ്രദായങ്ങളും കലാലയ ചിന്തകളും ന്യൂജൻ കുട്ടികളും എല്ലാം തന്നെ  നിങ്ങളെ പോലെ ഞാനും ആകുലയാകുന്നു . ഒരു പക്ഷെ ആകുലതകൾ എല്ലാം മനസ്സിന്റെ വെറും ഭ്രമങ്ങൾ ആവും. എന്റെ കാലത്തിനു തൊട്ടു മുന്നേ ഉള്ള തലമുറ ഒരുപക്ഷെ ഞങ്ങളെക്കുറിച്ചു ഓർത്തു വേവലാതിപ്പെട്ടിട്ടുണ്ടാവും.

ഓരോ പിഞ്ചു പൈതലും തന്റെ ജീവിത ചക്രം തുടങ്ങുന്നത് വിദ്യാലയങ്ങളിൽ നിന്നുമാണ്. അതുകൊണ്ട് നമ്മുടെ ഗുരുക്കന്മാർ മറ്റൊരു ദ്രോണാചാര്യന്മാർ ആകാതെ സമുഹത്തിന് മാതൃക ആകേണ്ട ഒരു നല്ല തലമുറയെ വാർത്തെടുക്കുവാൻ പരിശ്രമിക്കണം .

അക്ഷരങ്ങളിൽ പിച്ച നടത്തി അറിവിന്റെ നീണ്ട വാതായനങ്ങൾ തുറന്നു തന്ന എല്ലാ ഗുരുക്കന്മാരെയും സ്നേഹത്തോടെ  ഓർത്തുകൊണ്ട്  എല്ലാ ഗുരുക്കന്മാർക്കും അധ്യാപകദിനാശംസകൾ .



സീമ രജിത്
സാല്‍മിയ യൂണിറ്റ്

No comments:

Post a Comment