വാര്‍ത്തകള്‍

Thursday, September 28, 2017

മഴ ഒരോർമ്മ - കവിത (അരുൺ കുളത്തുമൺ)

മഴ ഒരോർമ്മ

കാലങ്ങൾ എത്രനാൾ കാത്തുനിന്നു ഞാൻ
കാലപ്പഴക്കത്തിൻ കാതലുമായ്.

എൻ പ്രാണസഖിയേ  എങ്ങുപൊയിന്നു നീ
എൻ പ്രാണൻ അറ്റങ്ങു പോകയായി.

ഓർക്കുന്നു ഞാൻ നിന്നെയെൻ തളിർ മേനിയിൽ
തഴുകിയൊഴുകുമാ ബാലൃസ്മരണകൾ.

പെയ്തുതോരാതെ പെരുമഴയായ് വന്നു എൻ
ഇലകളിൽ മീട്ടുമാ മധുര സംഗീതവും .

നീയങ്ങു പോകുമ്പോളെൻ തോളിലേറി
 നിന്നെ വിളിക്കുന്ന വേഴാമ്പലും .

നീരുറവയായ് നിയെൻ പാദമാകെ
തഴുകിയൊഴുകി നദിയായൊഴുകി നീ.

കാലമത്രയും മാഞ്ഞുപോയിന്നു നിൻ
സ്മരണകൾ മാത്രം ബാക്കിയായി .

പൃഥിതൻ മാറിൽ പിറവിപൂണ്ടൊരു
മർത്യകുലത്തിൽ ചേതിതൻ കാരണം.

ജീവസമൂഹം പലതുണ്ട് പൃഥിയിൽ
തൻകുലം മുടിപ്പതു മർത്യജന്മം .

സ്വാർത്ഥമോഹത്താൽ പെയ്യുമീകർമ്മങ്ങൾ
തകർത്തിട്ടും തൻ കുലത്തെയെന്നോർത്തു കൊൾക .

ഒരു മഴക്കാടായ് തങ്ങിനിന്നെന്നുടെ
സോദരർ വെറും മഴു തിന്ന കുറ്റികൾ .

എന്നിലകളെല്ലാം തളർന്നുപോയ്
നിൻ വേർപാടുതൻ കാരണത്താൽ.

എൻ പാദനൂലിഴകളാൽ തേടി നടന്നു ഞാൻ
പൃഥിതൻ ആഴങ്ങളിൽ .

ഒരുതുള്ളി നീരുറവയില്ലിവിടയെങ്ങും
മണ്ണായ്മാറുന്നു എൻ പാദനൂലിഴകൾ.

കാലാവർഷകാലത്തൊരു ചെറുമഴ ചാറിയാൽ
മണ്ണിലിറങ്ങാത്ത കാലമത്രെ .

മാലിന്യക്കൂനകളെങ്ങും നിറയുന്നു
നികൃഷ്ട ജന്മത്തിൻ ചേതികൾ തൻഫലം .

ചിന്തിക്കുവാൻ ശേഷിയില്ലങ്കിലും
വാസസ്ഥലത്തിൻ മഹിമയൊന്നു വേറെ തന്നെ

ദാഹനീരിനായ് പടയൊരുക്കം പടി-
വാതിൽക്കൽ എത്തിയെന്നോർത്തീടുവിൻ.

മാറണം മാനുഷാ ഇനിയെങ്കിലും
പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുവിൻ..

അരുൺ കുളത്തുമൺ

     ഹസ്സാവി യൂണിറ്റ്

No comments:

Post a Comment