വാര്‍ത്തകള്‍

Monday, June 12, 2017

ചൂടാതെ പോയ പനീര്‍പൂവ് - കഥ (പ്രശാന്ത് ചേര്‍ത്തല)

ചൂടാതെ പോയ പനീര്‍പൂവ്


ആയിരക്കണക്കിനു കുട്ടികളെ സ്ഫുടതയാര്‍ന്ന ശബ്ദത്താലറിവിന്‍റ അനന്തതയിലേയ്ക്കു നയിച്ച ആശബ്ദം പ്രായാധിക്യത്താല്‍ നേര്‍ത്ത് വിറയാര്‍ന്നതായി കഴിഞ്ഞിരിക്കുന്നൂ.............

എന്‍റെ മുപ്പത്തിയാറു വര്‍ഷത്തെ സര്‍വീസ്  ജീവിതത്തേക്കാള്‍ മധുരവും , വേദനാജനകവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വികാര പ്രക്ഷുബ്ധവുമായ ഒരു സന്ദര്‍ഭത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നതെന്ന്‍ പറഞ്ഞ് തങ്കമ്മ  ടീച്ചര്‍ തന്‍റെ നിറഞ്ഞ കണ്ണുകള്‍     തൂവാലയാല്‍ തുടച്ച് ,  വാക്കുകള്‍ മുഷുമിപ്പിക്കുവാനാകാതെ കുട്ടികളെ നോക്കി  കൈകള്‍ കൂപ്പി തന്‍റെ ഇരിപ്പിടത്തെ ലക്ഷ്യമാക്കി  നടക്കുമ്പോള്‍ ആ  കാലുകള്‍ വേച്ചുപോകുന്നത് കാണാമായിരുന്നു  ;   ഇത് കണ്ട ടീച്ചറുടെ മോള്  ഇന്ദു  അമ്മയെ ലക്ഷ്യമാക്കി ഞങ്ങള്‍ക്കിടയിലൂടെ അതിവേഗം നടന്നടുക്കുന്നുണ്ടായിരുന്നൂ ..........

എല്ലാവരും തന്നെ തങ്ക ടീച്ചറിന്‍റെ ആ വികാര  വായ്പ്പില്‍ നിന്നും പുറത്തു  കടക്കുവാന്‍ കുറച്ചു സമയമെടുത്തു . ഒത്തിരി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ വേദിയില്‍ തികച്ചും വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നൂ അത്.  പിന്നീട് വന്ന അന്‍സാരിയുടെ അറിയിപ്പിലും അത് പ്രകടമായിരുന്നു  ; ഇടറുന്ന ശബ്ദത്തില്‍ അന്‍സാരി പറഞ്ഞൂ കൂട്ടുകാരേ , മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം നമ്മളാപഴയ കലാലയ ജീവിതത്തിന്‍റെ ഓര്‍മ്മയിലിന്നിവിടെ ഒത്തു  ചേരുമ്പോള്‍ , നമ്മളെയെല്ലാം മക്കളെ പോലെ  മനസ്സില്‍ ചേര്‍ത്തുവച്ച നമ്മുടെ സ്വന്തം തങ്ക ടീച്ചറിനോടുള്ള ആദര സൂചകമായി നമുക്ക് അല്‍പ്പസമയം എഴുന്നേറ്റു നിന്ന്‍ ടീച്ചറുടെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കാം , ഒപ്പം ടീച്ചര്‍ക്ക് ഈ മക്കളുടെ വക ഒരു ഉപഹാരം നല്‍കുവാനായി മലയാളക്കരയുടെ അഭിമാന തിലകമായ എഴുത്തുകാരി , നമ്മുടെ സ്വന്തം  ശ്രീ  യെ സ്നേഹത്തിന്‍റെ ഭാഷയില്‍ ഈ വേദിയിലേയ്ക്ക് ക്ഷണിച്ചു കൊള്ളുന്നു ............

ടീച്ചര്‍ പകര്‍ന്നു തന്ന സ്നേഹത്തിനുംഅറിവിനുമൊന്നും പകരം      വയ്ക്കുവാന്‍      ഞങ്ങളാലാവില്ല.  ഒന്നിനും മറ്റൊന്നിന്‍റെ   പകരമാകുവാന്‍ കഴിയില്ലാ ;  അത് തന്നെയാണീ പ്രപഞ്ച സൃഷ്ട്ടിയുടെ രഹസ്യവും സൗന്ദര്യവും , എന്ന് അര്‍ഥഗര്‍ഭമായി പറഞ്ഞുകൊണ്ട്    ശ്രീ  ആ ചടങ്ങ് ഭംഗിയായി നിര്‍വഹിച്ചു ......

അടുത്തതായി നമ്മുടെ  ശ്രീകേഷ് അവതരിപ്പിക്കുന്ന ഒരു ചെറുകഥയാണ് എന്ന അന്‍സാരിയുടെ അറിയിപ്പിനെ വലിയ കരഘോഷത്തോടെയാണ്  കൂട്ടുകാര്‍ സ്വീകരിച്ചതെങ്കിലും ആശ്ചര്യത്തോടെയുള്ള അവരുടെയാ നോട്ടം , ശ്രീകേഷ് കഥയെഴുതുകയോ ! എന്ന അവരുടെ ആത്മഗതം വെളിപ്പെടുത്തുന്നതായിരുന്നു  .  ഞങ്ങള്‍ , നമ്മുടെ ഈ കൂട്ടായ്മയെ കുറിച്ചും പരിപാടികളെ കുറിച്ചുമൊക്കെ പറഞ്ഞു ശ്രീകേഷിനെ   സമീപിച്ചപ്പോള്‍  അവന്‍ ചോദിച്ചൂ ഒരു കഥപറയുവാനുള്ള അവസരം തരാമോ എന്ന് ? അന്ന്  മുതല്‍ ഞാനും ഈ കഥയ്ക്കായി കാത്തിരിക്കുകയാണ് . സസ്നേഹം , ശ്രീകേഷിനെ കഥ പറയുവാനായി വേദിയിലേയ്ക്ക് ക്ഷണിച്ചു കൊള്ളുന്നു .

 അറിവിന്‍റെ അത്ഭുത ലോകത്തേയ്ക്ക് ആനയിച്ച ഗുരുക്കന്മാരുടെ  പാദങ്ങളില്‍ ഉള്ളാലെ നമിച്ചു കൊണ്ടും പ്രിയ കൂട്ടുകാര്‍ക്കെല്ലാം വിനീതമായ കൂപ്പു കൈ അര്‍പ്പിച്ചു കൊണ്ടും   അവന്‍ കഥയിലേയ്ക്ക് കടന്നൂ .........

നാമിന്നിവിടെ കേട്ടതെല്ലാം ഇന്നലകളെ കുറിച്ചായിരുന്നൂ ; അല്പം കൂടി കൃത്യത വരുത്തിയാല്‍ മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറത്തെ  കാര്യങ്ങള്‍ .  ഞാന്‍ കുറച്ചു കൂടി പുറകോട്ടു പോയി മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ഒരു യാത്ര തുടങ്ങുകയാണ് ; ഒരു ജീവിത യാത്ര ....... നിങ്ങളെ എല്ലാവരെയും ആ യാത്രയിലേയ്ക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നൂ ..........

കഴിഞ്ഞു പോയ ആ കലാലയ ജീവിതത്തെ , കണ്ണുകളെ മെല്ലെയടച്ച് ഒന്നോര്‍ത്തുനോക്കിയാല്‍ അവ്യക്തമായ ഒത്തിരി മുഖങ്ങളും , പേരുകളും കാണാം ;  പല മുഖങ്ങള്‍ക്ക് പേരുകളും , പല പേരുകള്‍ക്ക് മുഖങ്ങളും നഷ്ട്പ്പെട്ടിരിക്കുന്നൂ .   പല മുഖങ്ങള്‍ക്കും സൗകര്യം പോലെ മനസ്സ് ചാര്‍ത്തിക്കൊടുത്ത പേരുകളും കാണാം ..............

പക്ഷേ എന്ത് കൊണ്ടോ , ആ ഉണ്ടകണ്ണിയുടെ മുഖമോ , പേരോ , നോട്ടമോ , നടപ്പോ ,  മുടികെട്ടുന്ന രീതിയോ എന്തിനധികം  മുടിയില്‍ ചൂടുമായിരുന്ന ആ തുളസി കതിരു പോലും ഇന്നും എനിക്ക് മറക്കുവാനേ കഴിഞ്ഞിട്ടില്ല  ; അങ്ങിനെയാണീ മനസ്സ് ചിലതൊക്കെ കാലാതീതമായി സൂക്ഷിക്കും വേദനിപ്പിക്കുവാനായി മാത്രം .  എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളും ആ ഉണ്ടകണ്ണിക്ക്‌ ഉണ്ടായിരുന്നില്ലായെങ്കില്പോലും  എന്ത് കൊണ്ടോ ആ ഉണ്ട കണ്ണി എന്നും എനിക്ക് പ്രീയപ്പെട്ടവളായിരുന്നൂ . ചാട്ടുളി പോലെയുള്ളയാ നോട്ടം എന്നും എന്നെ വേദനിപ്പിക്കുമായിരുന്നെങ്കിലും , അതിനായി ഞാനെത്രയലഞ്ഞൂ എന്നുള്ളത് തെല്ലൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് , ഒരു പക്ഷേ  ഹൃദയത്തില്‍ പ്രണയം ചേര്‍ക്കുവാന്മറന്നൊരു ദൈവ സൃഷ്ടി ആയിരിക്കാം ഈ ഉണ്ടകണ്ണിയെന്നു പോലും തോന്നായ്കയില്ലാ പലപ്പോഴും .........

ഒരിക്കലും ഈ ഉണ്ടകണ്ണിക്ക് തന്നെ  സ്നേഹിക്കുവാന്‍ കഴിയുകയില്ലെന്നുറച്ചു വിശ്വസിച്ചത് കൊണ്ടാവാം  പിന്നീടൊരിക്കല്‍ പോലും തിരഞ്ഞു പോകാതിരുന്നത് ; പക്ഷേ പലപ്പോഴും കാണുവാനായി ആഗ്രഹിച്ചിട്ടുണ്ട്.  പലപ്പോഴായി  പലരില്‍ നിന്നും  അവളെക്കുറിച്ച് കുറച്ചൊക്കെ കേള്‍ക്കാറുണ്ടായിരുന്നൂ .  ആദ്യമായി  പ്രണയിക്കുന്ന പെണ്‍കുട്ടിയെ മറക്കുവാനോ, വെറുക്കുവാനോ കഴിയാത്തതു കൊണ്ടാണോ എന്നറിയില്ല ;  ഒരിക്കല്‍ പോലും അവളോട്‌ വിദ്വേഷമോ പരിഭവമോ തോന്നിയിട്ടേയില്ല . ഒരു പക്ഷേ  എനിക്കവളെ   സ്നേഹിക്കുവാന്‍ മാത്രമേ കഴിയുകയുമുള്ളൂ ..

ഏകദേശം മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം ഒരവസാന ശ്രമമെന്ന   നിലയില്‍  ഞാനാ  കത്തില്‍ കോറിയിട്ട
നിശ്ചയം നിന്നെ  മറക്കുവാന്‍ കഴിഞ്ഞെങ്കില്‍‍  നിത്യ ശാന്തിക്കൊരഥിതിയായേനേ ഞാന്‍ ”   
എന്ന വരികള്‍ക്ക് ശേഷമുള്ള   
ആവതും നോക്കി  മറക്കുവാന്‍  നിന്നെ  ഞാന്‍  ആവാതവശനായ് നില്‍പ്പൂ ഞാനോമലേ ” 
എന്ന വരികള്‍ അന്നെഴുതാതെ ഞാനെന്‍റെ  ഹൃദയത്തില്‍ ചേര്‍ത്ത് വച്ചത് അന്നത് അവിശ്വസിക്കപ്പെടും എന്നുള്ളത് കൊണ്ടാണോ അതോ അതിനായി ദൈവം ഇത് പോലൊരു മനോഹര മുഹൂര്‍ത്തം കരുതിവച്ചിരുന്നതിനാലാണോ എന്നെനിക്കറിയില്ല .   പക്ഷേ ഇന്നീ  വരികള്‍ അവിശ്വസിക്കപ്പെടുകയില്ലായെന്ന്‍  ഞാന്‍ ഉറച്ചു വിശ്വസിക്കുന്നൂ  എന്ന് പറഞ്ഞ്                   നിര്‍ത്തി കൊണ്ട്  ശ്രീകേഷ് കൂട്ടുകാരെ  നോക്കുമ്പോള്‍ ,   തന്‍റെ മനസ്സിനെ ശുദ്ധികലശം ചെയ്തെത്തുന്ന കണ്ണീര്‍കണങ്ങളെ തൂവാലകൊണ്ട് മെല്ലെ ഒപ്പിയെടുക്കുന്ന ഉണ്ടകണ്ണിയെ കാണാമായിരുന്നൂ കൂട്ടുകാര്‍ക്കിടയിലായി .......      

ചേട്ടാ എഴുന്നേല്‍ക്കുന്നില്ലയോ ? എന്ന ചോദ്യം കേട്ടു ഞെട്ടിയുണര്‍ന്നു  നോക്കുമ്പോള്‍ ,  മുന്നില്‍ കട്ടന്‍ ചായയുമായി നയന നില്പ്പുണ്ടായിരുന്നൂ ; നയനയുടെ കൈയില്‍ നിന്നും കട്ടനും വാങ്ങി  കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നുകൊണ്ട്  താന്‍ കണ്ട കാര്യങ്ങളെല്ലാം ഓരോന്നായി  ഓര്‍ത്തെടുക്കുകയായിരുന്നു  ഞാന്‍.  അപ്പുറത്തെ  കട്ടിലില്‍ കിടന്നുറങ്ങുന്ന മക്കളെ നോക്കി അങ്ങിനെ ഇരിക്കുമ്പോളും സത്യവും മിഥ്യയും   തിരിച്ചറിയുവാന്‍ ആവാതെ പാടുപെടുകയായിരുന്നൂ  ഞാന്‍ .

അല്ലേ ഇതുവരേയും ചായ കുടിച്ചില്ലയോ ? എന്താ മക്കളെ ഇങ്ങിനെ നോക്കിയിരിക്കുന്നത് ? ഇത് നമ്മുടെ ആര്യനും ,  ലക്ഷ്മിയും തന്നെയാണ് എന്ന് തമാശ രൂപേണ പറഞ്ഞു കൊണ്ട് നയന  വീണ്ടും കടന്നു വന്നൂ . നേരം ആറരയായി , പത്തു മണിക്കു തന്നേ  പരിപാടികള്‍  തുടങ്ങും നമ്മള്‍ക്കല്‍പ്പം നേരത്തേ ചെല്ലേണ്ടതല്ലേ ? അവരേയും ഉണര്‍ത്തിക്കോളൂ എന്നും പറഞ്ഞു  നയന അടുക്കളയിലേയ്ക്ക് പോയി .

 സമയത്ത് വിവാഹം കഴിച്ചിരുന്നൂ  എങ്കില്‍ അവനും കണ്ടേനേ ഇതേ പ്രായത്തിലുള്ള  കുട്ടികള്‍ .  ഒരുതരത്തില്‍ അവന്‍  വിവാഹം കഴിക്കാതിരുന്നതും നന്നായീ . പരിപാടികളൊക്കെ ഉറപ്പിച്ചതിനു ശേഷമാണ് ഞങ്ങളാ സത്യം മനസ്സിലാക്കുന്നത് ശ്രീകേഷ് നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് ആറു വര്‍ഷം തികയുകയാണ്.  കഴിഞ്ഞ മുപ്പത്തിമൂന്ന്‍ വര്‍ഷത്തിലൊരിക്കല്‍പോലും അവനെ സ്വപ്നം കണ്ടിട്ടില്ലാത്ത ഞാനിന്നീ സ്വപ്നം കാണുവാനുള്ള  കാര്യം ..................  

പിന്നീടൊന്നും ആലോചിച്ചില്ലാ നേരേ അന്‍സാരിയെ വിളിച്ചൂ ; എടാ എനിക്കൊരു കഥ പറയുവാനുള്ള പതിനഞ്ചു മിനിട്ട് സമയം നീ തരണം ഏതു പരിപാടി മാറ്റിയിട്ടായേലും വേണ്ടീല്ല കേട്ടോ , മറുത്തൊരക്ഷരം പറയാതെ ശരിയെടാ പീസി , നേരത്തേ തന്നെ എത്തണം കേട്ടോ എന്നോര്‍മ്മിപ്പിച്ചുകൊണ്ട്  അവന്‍ കാള്‍ കട്ട്‌ ചെയ്തൂ ...........  
                                                                                                         പ്രശാന്ത് ചേര്‍ത്തല 
ഫാഹേല്‍ യൂണിറ്റ്                    

           






No comments:

Post a Comment