ഗുരുവചനം നിത്യ ജീവിതത്തിൽ
1920 ൽ തൃശൂരിനടുത്തുള്ള കാരമുക്കിൽ "വെളിച്ചം പരക്കട്ടെ "എന്ന ആശംസയോടെ സ്വാമി ദീപം പ്രതിഷ്ഠിച്ചു,എന്നിട്ട് സ്വാമി പറഞ്ഞു "ഇരുട്ടാണ് ജീവിതത്തെ എന്നും അലട്ടുന്നത് , വെളിച്ചം വരുമ്പോൾ ഇരുട്ടു പൊയ്ക്കോളും...... അപ്പോൾ ജീവിതം തെളിയുകയും ചെയ്യും. "ജീവിതത്തിൽ വെളിച്ചം പരത്തുകയാണ് ക്ഷേത്രങ്ങളുടെ ലക്‌ഷ്യം എന്നറിയാമല്ലോ ? പ്രൊഫ:എം.കെ സാനുവിന്റെ നാരായണ ഗുരുസ്വാമി എന്ന പുസ്തകത്തിലെ ഏതാനും വരികളാണ് ഞാനിവിടെ കുറിച്ചത്.
സത്യമാണിത് നാം നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ എല്ലാം പകൽ വെളിച്ചം പോലെ കാണുവാൻ സാധിക്കും. എന്റെ അനുഭവത്തിൽ പരമ സത്യമായി ഭവിച്ച ഗുരുവചനങ്ങളിൽ ഒന്നു മാത്രമാണിത്.
എന്റെ ഭഗവാൻ ശ്രീ നാരായണ ഗുരുദേവ വചനങ്ങൾ എന്റെ ജീവിതത്തിലെ ഇരുട്ടിനെ മാറ്റി , വെളിച്ചത്തിലേയ്ക്കു നടത്തിയ, അതിലുപരി നടത്തിക്കൊണ്ടിരിക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്ന എന്റെ അനുഭവങ്ങൾ.
എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ 3 മക്കൾ, രണ്ട് പെണ്ണും ഒരാണും, മൂത്തത് ഞാൻ, "മതമേതായാലും മനുഷ്യർ നന്നായാൽ മതി ", മിശ്രവിവാഹത്തിൽ തെറ്റില്ല " , എന്ന ഭഗവാന്റെ വാക്കുകളെ ജീവിതത്തിൽ പകർത്തിയവരാണ് എന്റെ മാതാപിതാക്കൾ.
കുട്ടിക്കാലങ്ങളിൽ ജാതി യുടെ പേരിൽ കുറേ ചീത്ത സംസാരങ്ങൾ ഞാൻ കേട്ടിട്ടുണ്ട്, മുസ്ലിം സമുദായ അംഗം ഹിന്ദുവിനെ വിവാഹം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഞാൻ പറയാതെ അറിയാമല്ലോ ? അതെല്ലാം ഞങ്ങൾക്കും സംഭവിച്ചു.
വിവാഹസൽക്കാരങ്ങളിൽ പങ്കെടുക്കുവാൻ പോകുമ്പോഴും മറ്റും മറ്റുള്ളവരുടെ മുനവെച്ച സംസാരങ്ങൾ കേട്ടു മടുത്തു.., ഞങ്ങളുടെ വീട്ടിൽ പ്രത്യേക സന്ധ്യാ പ്രാർത്ഥനകൾ ഒന്നും ഉണ്ടായിരുന്നില്ല., ഞാൻ പഠിച്ചത് ക്രിസ്ത്യൻ മാനേജ്‌മന്റ് സ്കൂളിൽ ആയതിനാലാകാം ക്രിസ്ത്യൻ കുട്ടികളെക്കാൾ നന്നായി ഞാൻ ക്രിസ്ത്യൻ പ്രാർത്ഥനകൾ ചൊല്ലുമായിരുന്നു...
അങ്ങനെ ഞാൻ വിവാഹത്തിലേക്ക് എത്തി. അച്ഛന്റെ ബന്ധത്തിലുള്ള ഒരു പെങ്ങളുടെ മകൻ എന്നെ വിവാഹം കഴിച്ചു. അവരുടെ വീട്ടിൽ ചെന്നപ്പോഴാണ് ആദ്യമായി സന്ധ്യാ പ്രാർത്ഥന ചൊല്ലുന്നത്.
ഗുരുദേവ പുസ്തകങ്ങൾ വായിക്കുന്നതും. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി " ... ഈ വാക്കുകൾ എന്റെ ഹൃദയത്തിന്റെ അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങി ; അതെ ! ഇത്രെയും നാൾ ഞാൻ കേൾക്കുവാൻ കൊതിച്ചിരുന്ന വാക്കുകൾ..... അന്നുമുതൽ ഞാൻ ഗുരുദേവ ഭക്തയായി.
ജാതിയും മതവും എന്തിനാണ് ? ചെറുപ്പകാലങ്ങളിൽ പലവട്ടം ചോദിച്ച ചോദ്യം ? !!! സാമുഹ്യ പ്രവർത്തനങ്ങളിൽ താല്പ്പര്യം ഉണ്ടായിരുന്ന ഞാൻ അയല്‍ വക്കത്തെ ചേച്ചിമാരേയും എന്റെ ചേട്ടത്തിമാരെയും ചേർത്തു കൊണ്ട് മൈക്രോ ഫിനാൻസ് ഗ്രൂപ്പുകളും , കുടുംബയോഗങ്ങളും ഉണ്ടാക്കി. ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ നമുക്കായി നൽകിയ മഹത് വചനങ്ങൾ ,കൃതികൾ പഠിക്കണമെന്നും അറിയണമെന്നും അറിയിക്കണമെന്നും അതിയായി ആഗ്രഹിച്ചു. ഇടുക്കി ജില്ല യിലെ തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ ചിറ്റൂർ എന്ന സ്ഥലത്താണ് ഞങ്ങൾ... അവിടെ എസ്.എന്‍.ഡി.പി ശാഖാ മന്ദിരമോ , എസ്.എന്‍.ഡി.പി ശാഖയോ ഉണ്ടായിരുന്നില്ല. പുഴക്കക്കരെ മടക്കത്താനം , കാപ്പ് ശാഖയിലായിരുന്നു ചിറ്റൂർ ഈഴവസമുദായരേഖകൾ. കല്യാണപത്രിക , മരണം എന്നീ ആവശ്യങ്ങൾക്ക് മാത്രമേ ആളുകൾ കൂടുതലായി ശാഖയിൽ പോയിരുന്നൊള്ളു.
ഇതിനെല്ലാം ഒരു മാറ്റം വരുത്തുവാൻ ഞങ്ങളുടെ കുടുംബയോഗങ്ങൾക്കു സാധിച്ചു.ഗുരുദേവ കൃതികളെക്കുറിച്ചും മറ്റും അറിവുള്ളവരെക്കൊണ്ട് ക്ലാസ്സെടുപ്പിച്ചും , ആഴ്‌ചകളിൽ ഗുരുദേവ പ്രാർത്ഥനകൾ നടത്തിയും കുറച്ചറിവുകൾ നേടുവാൻ സ്വാമി തൃപ്പാദങ്ങൾ അനുഗ്രഹിച്ചു. അങ്ങനെ ചിറ്റൂരിൽ ഒരുശാഖ വേണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായി ; തൊടുപുഴ യൂണിയൻ ഓഫീസിൽപോയി വിവരങ്ങൾ അന്വേഷിച്ചു ,.... അവർ പറഞ്ഞതുപോലെ വീടുകൾ കയറിയിറങ്ങി ഒപ്പുശേഖരണം നടത്തി. ചിലർ പുച്ഛിച്ചു.... മുൻപ് ശാഖ ഉണ്ടാക്കുവാൻ നോക്കീട്ടു നടന്നില്ല പിന്നല്ലേ ഈ പെണ്ണുങ്ങൾ... ഇത്തരം അഭിപ്രായങ്ങളൊന്നും ഞങ്ങൾ കേട്ടില്ല.., ഏതോ ഒരു ശക്തി എന്നെ മുൻപോട്ട് നയിക്കുന്നതായി തോന്നി !!!ആയിടക്കാണ് കുവൈറ്റിൽ ജോലി ഇന്റർവ്യൂ അറ്റൻഡ് ചെയ്തത്. ;ജോലി കിട്ടും എന്നുറപ്പായിരുന്നു. ശാഖാ പ്രവർത്തനങ്ങൾക്ക് മുടക്കം വരുത്തിയില്ല. അതിര് രേഖകൾ വരച്ചു നൽകി. യൂണിയൻ പറഞ്ഞ മാനദണ്ഡങ്ങൾ പൂർത്തിയാക്കി നൽകി. ഇന്നോ നാളെയോ ശാഖ നിലവിൽ വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു. പെട്ടന്നാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്., യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടു. നമ്മുടെ തനതു പ്രവർത്തനങ്ങൾ കാരണമാകാം.., ശാഖ പ്രതീക്ഷ അസ്തമിച്ചു , ഇനിയുള്ളത് കുവൈറ്റ് ജോലി, താമസിയാതെ ആ അറിയിപ്പും വന്നു !!! ഞാനുൾപ്പെടുന്ന ലിസ്റ്റ് കുവൈറ്റ് ഗവണ്മെന്റ് ക്യാൻസൽ ചെയ്തു.... പരീക്ഷണങ്ങൾ !!!!അന്നൊന്നും എനിക്കൊന്നും മനസ്സിലായില്ല.... എല്ലാം തടസ്സങ്ങൾ , മുതിർന്നവർ പറയുന്നപോലെ "സമയം ശെരിയല്ല "
അങ്ങനെ ആശ്വാസം കണ്ടെത്തി... മാസങ്ങൾ കഴിഞ്ഞുപോയി..... ഒരു ദിവസംയൂണിയനിൽ നിന്നും വിളി വന്നു. അഡ്മിനിസ്റ്റർ അഡ്വ: സന്തോഷ് സർ പറഞ്ഞു ശാഖ വേണമെങ്കിൽ വേഗത്തിൽ ഒന്നുകൂടി ഒപ്പു ശേഖരിക്കുവാൻ... ഉറങ്ങിക്കിടന്ന എന്റെ മനസ്സ് ഉണർന്നു , ഞാൻ ചേച്ചിമാരെ വിളിച്ചു , പക്ഷെ ആദ്യ ശ്രമം പരാജയപ്പെട്ടതോടെ അവർ പുറകോട്ടുമാറി.... വീട്ടിലും വഴക്ക് , ഇതിന്റെയൊന്നും ആവശ്യമില്ല .... ഇപ്പോൾ പോകുന്നതുപോലെ പോയാൽമതി.... ഇതായിരുന്നു എല്ലാവരുടെയും ചിന്ത. പക്ഷേ ഞാൻ പിന്നോട്ടുപോയില്ല ... വീണ്ടും വീടുകൾ കയറിയിറങ്ങി, ചില ദിവസം ഞാൻ ഒറ്റക്കുപോകും.... അങ്ങനെ പേപ്പറുകൾ വീണ്ടും യൂണിയനിൽ കൊടുത്തു. ഒപ്പുശേഖരണം തുടങ്ങിയതിന്റെ പിറ്റേന്ന് ട്രാവെൽസിൽനിന്നും വീണ്ടും ഇന്റർവ്യൂ ഉണ്ടെന്നും തിയതിയും തന്നിരുന്നു. .. ഇന്റർവ്യൂവിൽ പങ്കെടുത്തു..... അമിത പ്രതീക്ഷ ഒന്നിനും കൊടുത്തില്ല... മാസങ്ങൾ വീണ്ടും കടന്നുപോയി ::;ഇടക്ക് യൂണിയനിൽ വിളിക്കും. അങ്ങനെ ഒരുദിവസം സർ എന്നെ വിളിച്ചു.... ശാഖ അനുവദിച്ചിരിക്കുന്നു എന്നറിയിച്ചു.... കുറച്ചുകഴിഞ്ഞപ്പോൾ ട്രാവല്‍സില്‍ നിന്നും അറിയിപ്പ് മെഡിക്കലിന് തയ്യാറാകുക !!!!! അന്നത്തെ സന്തോഷം പറഞ്ഞറിയിക്കുവാൻ വാക്കുകളില്ല... ജോലിയും ശാഖയും ഒരുമിച്ച് !!!!! ഭഗവാന് ഒരായിരം നന്ദി അർപ്പിച്ചു.പിന്നീടുള്ള കാരൃങ്ങൾ പെട്ടെന്ന് ആയിരുന്നു. എല്ലാവർക്കും ആഹ്ലാദം !!! അതെ സമയം എന്റെ മെഡിക്കൽ പൂർത്തിയായി... ശാഖ ഭാരവാഹികളെ ഞാൻ തന്നെ നിർദ്ദേശിച്ചു .... എന്റെ പേര് നിർദ്ദേശിച്ചതിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറി... ഗൾഫിൽ പോകുന്ന കാര്യം പറഞ്ഞില്ല... ഉത്ഘാടന തിയതി തീരുമാനിച്ചു... സ്വാമിതൃപ്പാദങ്ങളുടെ കൃപാകടാക്ഷത്താൽ ഉത്ഘാടന ദിവസം കഴിഞ്ഞുള്ള ദിവസം എന്റെ ടിക്കറ്റ് ഓക്കേ... ഉത്ഘാടന ദിവസം ഇന്നും ഓർക്കുമ്പോൾ ഒരു വല്ലാത്ത അനുഭൂതി... അന്ന് ടു വീലർ റാലിയിൽ മുൻപിൽ മഞ്ഞ സാരിയും, മഞ്ഞ കൊടിയും വച്ചുകൊണ്ട് ഞാൻ എന്റെ സ്കൂട്ടിയിൽ...... പ്രിയരേ എനിക്കറിയില്ല അന്നുണ്ടായ ആത്മബലം,, ധൈര്യം എല്ലാം എവിടുന്നു കിട്ടി എന്ന്..... പക്ഷേ ഇപ്പോൾ എല്ലാത്തിനും ഉത്തരം ഒന്നുമാത്രം ഭഗവാൻ ശ്രീ നാരായണ ഗുരുദേവ അനുഗ്രഹം..... "ഒരു ജാതി ഒരു മതം ഒരുദൈവം മനുഷ്യന് " എന്ന മഹത് വാക്കുകളിലൂടെ സ്വാമിതൃപ്പാദങ്ങളിലേക്ക് എന്നെ നയിച്ച ആ ദിവ്യ അനുഗ്രഹം.. !!!!
അങ്ങനെ കുവൈറ്റില്‍ ജോലിയില്‍ പ്രവേശിച്ചു.ഒരു ദിവസം കൂടെ താമസിക്കുന്ന ആള്‍ ഒരു സുവനീര്‍ കൊണ്ടു തന്നു.അതിന്റെ താളിലൂടെ സഞ്ചരിച്ചപ്പോള്‍ എന്തന്നില്ലാത്ത ഒരു അനുഭൂതി ഉണര്‍ത്തി.ഗുരുദേവ ചൈതന്ന്യം നിറഞ്ഞുനിൽക്കുന്ന ഒരു സംഘടന ഈ മരുഭൂമിയിലും..... "സാരഥി കുവൈറ്റ് "മനസ്സിൽ സന്തോഷത്തിന്റെ തിരയിളക്കം... !!! "തേയ്ച്ചു മിനിക്കിയില്ലെങ്കിൽ ഏതു വസ്തുവും ക്ലാവ് പിടിച്ചു നശിച്ചുപോകും "എന്ന സത്യം എല്ലാവർക്കും അറിയാം... ഭഗവാന്റെ അനുഗ്രഹം ആ സുവനീർ വായിച്ചപ്പോൾ ഇവിടെയും എന്റരികിലുണ്ട് എന്നു തോന്നിപ്പോയ നിമിഷങ്ങൾ. എനിക്കുകിട്ടിയ അനുഗ്രഹത്തെ 'ക്ലാവ് 'പിടിച്ചു നശിപ്പിക്കുവാൻ അനുവദിക്കാതെ "സാരഥി കുവൈറ്റ് "എന്ന ഗുരുദേവ തത്വ ങ്ങളെ ജീവാത്മാവും , പരമാത്മാവുമായി കാണുന്ന സംഘടനയിൽ അംഗമാക്കുവാൻ , സുവനീർ രൂപത്തിൽ എത്തിച്ചുതന്ന എന്റെ ഭഗവാൻ :!!!അതിലെ ഉള്ളടക്കത്തിൽ കണ്ട ഒരു നല്ല കവിത യിൽ എഴുതിയ ആളിന്റെ നമ്പറും ഉണ്ടായിരുന്നു., സമയം കളയാതെ ഞാൻ അദ്ദേഹത്തെ വിളിച്ചു , എനിക്കും ഈ സംഘടനയിൽ അംഗമാകണമെന്നറിയിച്ചു..., ആ ബഹുമാന്യ വ്യക്തി എന്റെ താമസസ്ഥലത്തിനടുത്തുള്ള യൂണിറ്റിലെ അഭിലാഷ് ആനന്ദിന്റെ നമ്പർ തന്നു. ഇന്നും കവിയായ ശ്രീ സിനിൽ വിശ്വ നാഥിനെയും അഭിലാഷിനെയും നന്ദിയോടെ ഓർമ്മിക്കുന്നു. ഈ ആറുവര്ഷങ്ങൾ പിന്നിടുമ്പോൾ സാരഥി കുവൈറ്റിന്റെ ഭാഗമാകുവാൻ സാധിച്ചതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. സ്വാമി തൃപ്പാദങ്ങളുടെ മഹത് കൃതികളും , വാക്കുകളും കൂടുതലായി അറിയുവാനും അറിയിക്കുവാനും ഇതുവഴി സാധിക്കുന്നു... ഭർത്താവ് നാട്ടിൽ ശാഖാ കാര്യങ്ങളിൽ സജീവം... കുട്ടികൾ രണ്ടുപേരും നന്നായി പഠിക്കുന്നു . ഭഗവാന്റെ കാരുണ്യം എന്നല്ലാതെ ഒന്നും പറയുവാനില്ല.
എത്ര വലിയ ബുദ്ധിമുട്ടുകൾ , പ്രതിസന്ധികൾ വന്നാലും എന്റെ ഗുരുദേവൻ ഏതെങ്കിലും രൂപത്തിൽ എന്റെ മുന്നിലെത്തി എല്ലാം തരണംചെയ്യുവാൻ സഹായിക്കും.... ഇത് എന്റെ അനുഭവമാണ്., "നമ്മുടെ സുഖത്തിനായി ചെയ്യുന്നത് അപരനും സുഖത്തിനായി വരേണം എന്നരുളിയ ", "മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ ഈശ്വര നെ പൂജിക്കാൻ സാധിക്കു "എന്നും എല്ലാ മതങ്ങളും , മത സാരങ്ങളും ഒന്നാണ് എന്നും , എല്ലാവരും ആത്മ സഹോദരരാണെന്നും, ആരെയും ഉപദ്രവിക്കരുത് എന്നരുളിയ ഭഗവാന്റെ തിരുവാക്കുകൾക്ക് മുൻപിൽ ഒരായിരം പ്രണാമം അർപ്പിക്കുന്നു.. ചിറ്റൂർ ശാഖാ ഓഫീസ് ഉത്‌ഘാടനദിവസം എന്റെ വെക്കേഷൻ കഴിഞ്ഞു മടങ്ങേണ്ട ഒരു ചതയം നാളായിരുന്നു.... വളരെ സങ്കടത്തോടെ എയർ പോർട്ടിലെത്തി..... അത്ഭുതമെന്നുപറയട്ടെ ചിക്കൻപോക്സിന്റെ പാടുകൾ മായാത്തതിനാൽ കുവൈറ്റ് എയര്‍വെയ്സ് എന്നെ കൊണ്ടുപോകില്ല എന്നറിയിച്ചു..... ആദ്യം സങ്കടവും പിന്നീട് ഓഫീസ് ഉത്‌ഘാടനം ഓർത്തപ്പോൾ ഭഗവാന്റെ അനുഗ്രഹമായി തോന്നി., പിന്നീട് നേരെ ശാഖാ ഓഫീസിലേക്ക് പോന്നു.
"നാം ശരീരമല്ല അറിവാകുന്നു, ശരീരം ഉണ്ടാകുന്നതിനു മുന്പിലും അറിവായ നാം ഉണ്ടായിരുന്നു, ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടിരിക്കും. "എന്നരുളിയ ഭഗവത് പാദാരവിന്ദങ്ങളിൽ അഭയപ്പെട്ടുകൊണ്ട് എല്ലാവർക്കും വിനീത വിനീത പ്രണാമം...
ദിപി സുനില്‍
ഫര്‍വാനിയ യൂണിറ്റ്
No comments:
Post a Comment